സെര്‍വര്‍ പണിമുടക്കി; ആദ്യ ദിനം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു; ഇന്നലെ വിതരണം ചെയ്തത് 46,000 കിറ്റുകള്‍

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കിറ്റുകള്‍ നല്‍കുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ആദ്യ ദിവസം ഓണക്കിറ്റ് വിതരണം തടസ്സപ്പെട്ടു. ഉച്ചയ്ക്ക് 11.55 ഓടെ സംഭവിച്ച തകരാര്‍ വൈകീട്ട് ആറുമണിക്ക് ശേഷമാണ് പരിഹരിച്ചത്. കാര്‍ഡ് ഉടമ വിരല്‍ പതിപ്പിക്കുമ്പോള്‍ ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് റേഷന്‍ നല്‍കാനുള്ള സംവിധാനമാണ് പ്രവര്‍ത്തിക്കാതിരുന്നത്.

മെഷീന്‍ തകരാറുമൂലം ആയിരക്കണക്കിന് പേരാണ് കിറ്റ് വാങ്ങാനാകാതെ മടങ്ങിയത്. ചില കടകളില്‍ കാര്‍ഡ് ഉടമയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ഫോണിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് റേഷനും കിറ്റും വിതരണം ചെയ്തു. എന്നാല്‍ പല റേഷന്‍ കാര്‍ഡ് ഉടമകളും മൊബൈല്‍ കയ്യില്‍ കരുതാതിരുന്നത് മൂലം ഇത് എല്ലായിടത്തും പ്രാവര്‍ത്തികമായില്ല.

നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന്റെ ഹൈദരാബാദിലെ സെര്‍വറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നമാണെന്ന് അധികൃതര്‍ പറയുന്നു. ഇപോസ് യന്ത്രത്തില്‍ വിരലടയാളം പതിപ്പിച്ച് വേരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ മാത്രമേ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ ലഭിക്കുകയുള്ളൂ. ആദ്യദിനം 46,000 ഓണക്കിറ്റുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തതായും ഭക്ഷ്യവകുപ്പ് അറിയിച്ചു.

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കിറ്റുകള്‍ നല്‍കുന്നത്. എന്നാല്‍ 4389 പിങ്ക്, 264 നീല, 186 വെള്ള കാര്‍ഡ് ഉടമകള്‍ക്കും ഇന്നലെ കിറ്റ് നല്‍കിയിരുന്നതായി ഭക്ഷ്യവകുപ്പ് വ്യക്തമാക്കി. 14 ഇനം അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് ഓണത്തിന് വിതരണം ചെയ്യുന്നത്. രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകീട്ട് നാലു മുതല്‍ ഏഴു വരെയുമാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com