

നെന്മാറ: കാണാതായ പെൺകുട്ടിയെ 10 വർഷത്തിനു ശേഷം കണ്ടെത്തിയപ്പോൾ നാട്ടുകാരും പൊലീസും ഒരുപോലെ ഞെട്ടി. സ്വന്തം വീടിനു കുറച്ചകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം.
യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു
ഞെട്ടിക്കുന്ന കഥ നാടറിഞ്ഞത്. പാലക്കാട് അയിലൂർ കാരക്കാട്ട് പറമ്പിലാണു സംഭവം. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പെൺകുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ഒളിവ് ജീവിതം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിയിട്ടു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം.
മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിലെ പലകകൾ നീക്കിയായിരുന്നു ഇതിന് വഴിയുണ്ടാക്കിയത്. മൂന്നു മാസം മുൻപ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീടു താമസം.
യുവതിയുടേയും യുവാവിന്റേയും മൊഴികളിൽ അവിശ്വസനീയത തോന്നിയതിനാൽ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രായപൂർത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പര്യം എന്ന് മൊഴി നൽകി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുകൾ അവസാനിപ്പിക്കാൻ ഇവരെ കോടതിയിൽ ഹാജരാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates