അതിഥിമന്ദിരത്തിലെ മുറിയിലും ഒളികാമറ ; കട്ടിലിലെ ദൃശ്യങ്ങള്‍ പകര്‍ത്തി ; കുടുങ്ങിയവരില്‍ പ്രമുഖരും ?;  ഹാര്‍ഡ് ഡിസ്‌കും സിഡികളും പിടിച്ചെടുത്തു

വീട്ടിലെ മസാജ് സെന്ററില്‍ കാമറ സ്ഥാപിച്ചിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു
മോന്‍സന്‍ മാവുങ്കല്‍ / ഫയല്‍ ചിത്രം
മോന്‍സന്‍ മാവുങ്കല്‍ / ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി : തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ അതിഥികളെ താമസിപ്പിച്ചിരുന്ന മുറികളിലും ഒളികാമറ സ്ഥാപിച്ചിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. മൂന്നു കാമറകളും ഹാര്‍ഡ് ഡിസ്‌കും അന്വേഷണസംഘം പിടിച്ചെടുത്തു. മോന്‍സന്റെ മ്യൂസിയം അടങ്ങുന്ന വീടിന് തൊട്ടടുത്തായിട്ടാണ് അതിഥിമന്ദിരം. കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ് ഒളികാമറ കണ്ടെത്തിയത്. 

ഒളികാമറയില്‍ കുടുങ്ങി ?

കട്ടിലിനോട് ചേര്‍ന്ന് ദൃശ്യങ്ങള്‍ ലഭിക്കുന്ന വിധത്തിലായിരുന്നു ഒളികാമറ സ്ഥാപിച്ചിരുന്നത്. കാമറ കണക്ട് ചെയ്തിരുന്ന ഹാര്‍ഡ് ഡിസ്‌കും സിഡിയും കണ്ടെടുത്ത്, പരിശോധനയ്ക്കായി സൈബര്‍ വിദഗ്ധര്‍ക്ക് കൈമാറി. ഫൊറന്‍സിക് വിദഗ്ധരും മോന്‍സന്‍രെ വീട്ടില്‍ പരിശോധന നടത്തി.

ബ്ലാക്ക് മെയില്‍ ചെയ്യാന്‍ പദ്ധതി ?

സ്വന്തം വീട്ടിലെ മസാജ് സെന്ററില്‍ കാമറ സ്ഥാപിച്ചിരുന്നു എന്ന് നേരത്തെ കണ്ടെത്തിയിരുന്നു. പല ആളുകളെയും ഒളികാമറയില്‍ കുടുക്കി ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ മോന്‍സന്‍ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് നിഗമനം. പല പ്രമുഖരുടേയും ദൃശ്യങ്ങള്‍ ഇത്തരത്തില്‍ മോന്‍സന്‍ ശേഖരിച്ചതായും അന്വേഷണ സംഘം വിലയിരുത്തുന്നു. 

ലൈംഗിക ചൂഷണം

അതിഥികള്‍ താമസിച്ചിരുന്ന മുറിയിലേക്ക് മോന്‍സന്‍ പെണ്‍കുട്ടികളെ അയച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മോന്‍സന്‍ പീഡിപ്പിച്ചു എന്നു കാട്ടി പരാതി നല്‍കിയ പെണ്‍കുട്ടിയും അതിഥികളുടെ മുറിയിലേക്ക് പെണ്‍കുട്ടികളെ അയച്ചിരുന്നതായും, ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിയിട്ടുണ്ടെന്നും പൊലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. 

മൊഴിയെടുപ്പ് പൂര്‍ത്തിയായി

മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. രണ്ടു ദിവസം കൊണ്ടാണ് മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയത്. മോന്‍സന്റെയും കൂട്ടാളികളുടെയും ചെയ്തികള്‍ എല്ലാം പെണ്‍കുട്ടി അന്വേഷണസംഘത്തിനു മുന്നില്‍ വിശദീകരിച്ചു. മോന്‍സന്‍ താമസിച്ച വീടുകളില്‍ നിന്ന് തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു. 

തെളിവുകളും തൊണ്ടി മുതലും ശേഖരിച്ചു

മോന്‍സന്റെ വീട്ടിലെ  തിരുമ്മല്‍ കേന്ദ്രത്തിലും മോന്‍സന്‍ വാടകയ്ക്ക് എടുത്ത വീട്ടിലുമെല്ലാമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളില്‍ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. പീഡന കേസില്‍ മോന്‍സന്റെ അറസ്റ്റ് തിങ്കളാഴ്ചയോടെ രേഖപ്പെടുത്തും. ഉടന്‍ തന്നെ മോന്‍സനെ കസ്റ്റഡിയിലും വാങ്ങും. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം മോന്‍സന്റെ ജീവനക്കാരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഡിആര്‍ഡിഒയുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ മോന്‍സന്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com