കൊച്ചി: ഒരു മാസത്തിലേറെ നീണ്ട പ്രചാരണങ്ങള്‍ക്കും രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒടുവില്‍ തൃക്കാക്കര വിധിയെഴുതുന്നു. വോട്ടെടുപ്പ് ആരംഭിച്ച രാവിലെ മുതല്‍ തന്നെ കനത്ത പോളിങ്ങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെ 45.77 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് മുന്നണികളുടെ അവകാശവാദം.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടര്‍ന്ന് പകരം ആളെ നിയമിച്ചു.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു തിരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. ജൂണ്‍ 3നു രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടും മണ്ഡലത്തിലുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates