'പകല്‍ സ്‌കെച്ച്, രാത്രി മോഷണം, തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കും'; അന്തര്‍സംസ്ഥാന വാഹന മോഷണ സംഘത്തെ വലയിലാക്കി തൃശൂര്‍ പൊലീസ്

പിടിയിലായവരില്‍ കാപ്പ പ്രതിയും തമിഴ്‌നാട് സ്വദേശിയുമുള്‍പ്പെടെ അഞ്ച് പേര്‍
'പകല്‍ സ്‌കെച്ച്, രാത്രി മോഷണം, തമിഴ്‌നാട്ടിലെത്തിച്ച് പൊളിച്ചുവില്‍ക്കും'; അന്തര്‍സംസ്ഥാന വാഹന മോഷണ സംഘത്തെ വലയിലാക്കി തൃശൂര്‍ പൊലീസ്
-
Updated on
2 min read

തൃശ്ശൂര്‍: അന്തര്‍ സംസ്ഥാന വാഹന മോഷണ സംഘം തൃശൂരില്‍ പിടിയില്‍. തൃശൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടില്‍ എത്തിച്ച് വില്‍പന നടത്തുന്ന അഞ്ചംഗ സംഘത്തെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കൃഷ്ണകുമാര്‍ രൂപികരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിയും, കാപ്പ പ്രതിയും അടക്കമുള്ളവരാണ് പിടിയിലായത്. പൊള്ളാച്ചി കോവില്‍ പാളയം സ്വദേശി സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂര്‍ സ്വദേശികളായ വിജിത്ത് (33), രഞ്ജിത്ത് (38), തൃശൂര്‍ ചിയ്യാരം സ്വദേശി സുനീഷ് (35) നന്തിപുലം സ്വദേശി കരിയത്ത് വളപ്പില്‍ വീട്ടില്‍ വിഷ്ണു (30) എന്നിവരാണ് പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തില്‍ പിടിയിലായത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് പുലര്‍ച്ചെ ചേര്‍പ്പ് പാറക്കോവിലില്‍ നിന്ന് മിനിലോറി മോഷണം പോയ സംഭവത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. മോഷണം നടന്ന സ്ഥലത്തിന് സമീപം എത്തിയ മറ്റൊരു വാഹനത്തെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പൊള്ളാച്ചി സ്വദേശിയായ സജിത്തില്‍ എത്തിച്ചത്. ഇയാള്‍ ഒട്ടേറെ പേരുള്ള മോഷണ സംഘത്തിലെ അംഗമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്നാണ് മറ്റ് പ്രതികളെയും കണ്ടെത്തിയത്.

ഇതിനിടെ, കൊടകര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഫെബ്രുവരി 27, 28 തീയ്യതികളിലും മിനി ലോറികള്‍ മോഷണം പോയിരുന്നു. ഈ കേസുകളില്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് അന്വേഷണം പുരോഗമിക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും സംഘവും സജിത്തിനെ പൊള്ളാച്ചിയില്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതേ സമയം തന്നെ ചാലക്കാടി ഡിവൈഎസ്പി സുമേഷിന്റെ നേതൃത്യത്തിലുള്ള സംഘം അന്വേഷണ സംഘാംഗങ്ങള്‍ മണ്ണുത്തി ഭാഗത്തു നിന്നും വിജിത്ത്, രഞ്ജിത്ത്, സുനീഷ് , വിഷ്ണു എന്നിവരെയും തന്ത്രപരമായി പിടികൂടുകയും ചെയ്തു.

പകല്‍ വാഹനങ്ങള്‍ കണ്ടെത്തി അര്‍ദ്ധരാത്രിയോടെ സ്ഥലത്തെത്തി മോഷണം നടത്തുന്നതായിരുന്നു സംഘത്തിന്റെ രീതി. സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേര്‍ന്ന് മോഷ്ടിച്ച വാഹനങ്ങള്‍ സജിത്തിന് കൈമാറും. സജിത്ത് മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സംഘത്തിന് വില്‍ക്കുകയായിരുന്നു പതിവ്. ഇവിടെ നിന്നാണ് അന്വേഷണ സംഘം മോഷ്ടിക്കപ്പെട്ട വാഹനങ്ങള്‍ കണ്ടെത്തിയത്. രണ്ടുമൂന്നു മാസത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ ഈ സംഘം മോഷ്ടിച്ചു കടത്തിയതായി സംശയിക്കുന്നു. പുതുക്കാട് നിന്നും മോഷ്ടിച്ച ഒരു കണ്ടയ്‌നര്‍ ലോറി, കൊടകര , ഒല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നും മോഷ്ടിച്ച ദോസ്റ്റ് പിക്ക് അപ് വാനുകള്‍, ഇവര്‍ മോഷണത്തിനുപയോഗിച്ച ഒരു കാര്‍ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിടിയിലായ രഞ്ജിത്തിന് പുതുക്കാട് പോലീസ് സ്റ്റേഷനില്‍ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ആറ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വിജിത്ത് പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ 2021 ല്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com