

തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകൾ സമാപിച്ചത്. ഇന്നലെ അർധ രാത്രിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് ചടങ്ങുകൾ വെട്ടിക്കുറിച്ച് പൂരം അവസാനിപ്പിച്ചത്.
ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയാണ് തൃശൂർ പൂരം ഇന്ന് രാവിലെ എട്ടരയോടെ സമാപിച്ചത്. ഉപാചരം ചൊല്ലിപിരിയാനായി ഒരാനപ്പുറത്താണ് തിരുവമ്പാടിയും പാറമേക്കാവും എഴുന്നള്ളിയത്. തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നള്ളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ചു നടത്താനിരുന്ന എഴുന്നള്ളത്ത് ഒരാനയെ വച്ച് നടത്തുകയായിരുന്നു.
മേളത്തിന്റെ സമയവും വാദ്യക്കാരുടെ എണ്ണവും കുറച്ച് എഴുന്നള്ളിയ ഭഗവതിമാർ ശ്രീമൂലം സ്ഥാനത്ത് വന്ന് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് പൂരത്തിന് സമാപനമായത്. അടുത്ത പൂരത്തിനുള്ള തീയതി നിശ്ചയിച്ച ശേഷമാണ് ഈ പൂരത്തിന് സമാപനമായത്. 2022 മെയ് 10-നാണ് അടുത്ത പൂരം. മെയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.
തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പഞ്ചവാദ്യക്കാർക്ക് മേൽ കൂറ്റൻ ആൽമരത്തിൻറെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്.
അപകടത്തെ തുടർന്ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ട് ഉപേക്ഷിച്ചിരുന്നു. ദാരുണമായ സംഭവം ഉണ്ടായതിനെ തുടർന്ന് വെടിക്കെട്ട് ആഘോഷമാക്കേണ്ടതില്ലെന്ന് ഇരു വിഭാഗങ്ങളും തീരുമാനിക്കുകയായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് വെടിക്കെട്ടിന് വേണ്ടിയുളള ക്രമീകരണങ്ങൾ നടത്തിയിരുന്നു. അതുകൊണ്ട് ഇത് നിർവീര്യമാക്കാനും ബുദ്ധിമുട്ട് നേരിട്ടു. അതിനാൽ വെടിക്കോപ്പുകൾ കത്തിച്ച് നിർവീര്യമാക്കുക എന്ന നിലപാടാണ് ഇരു വിഭാഗവും സ്വീകരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെ തിരുവമ്പാടിയുടെയും ആറ് മണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകൾ കത്തിച്ച് നിർവീര്യമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates