

തിരുവനന്തപുരം: ടൈംസ് ബിസിനസ് അവാർഡ് നേടിയ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷ്. ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരമാണ് മേയർ നേടിയത്. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ആര്യാ രാജേന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.
നഗരസഭയിൽ നടപ്പാക്കിയ ഊർജ സംരക്ഷണ പദ്ധതികൾ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ് 2024 പുരസ്കാരത്തിനു മേയർ ആര്യ രാജേന്ദ്രനെ തിരഞ്ഞെടുത്തതെന്നും മന്ത്രി അഭിനന്ദന കുറിപ്പിൽ വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ അഭിനന്ദനം.
കുറിപ്പ്
ചരിത്ര നേട്ടം കരസ്ഥമാക്കിയ മേയർ ആര്യാ രാജേന്ദ്രനും തിരുവനന്തപുരം നഗരസഭയ്ക്കും അഭിനന്ദനങ്ങൾ
ടൈംസ് ബിസിനസ് അവാർഡ്സിൽ ഔട്ട്സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ എനർജി എഫിഷ്യൻസി പുരസ്കാരം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ നേടിയിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്രിയാത്മകവും ഭാവനാപൂർണവുമായ ഊർജ സംരക്ഷണ പദ്ധതികൾ പരിഗണിച്ചാണ് ദി ടൈംസ് ഗ്രൂപ്പ്, 2024 ലെ പുരസ്കാരത്തിന് മേയറെ തെരഞ്ഞെടുത്തത്. കേരളത്തിനാകെ അഭിമാനകരമായ നേട്ടമാണിത്. ആര്യാ രാജേന്ദ്രൻ ബംഗളുരുവിൽ നടന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.
കാർബൺ ന്യൂട്രൽ നഗരം എന്ന ലക്ഷ്യത്തെ മുൻനിർത്തി രാജ്യത്തിനാകെ മാതൃകയാവുന്ന പ്രവർത്തനങ്ങളാണ് ആര്യയുടെ നേതൃത്വത്തിൽ നഗരസഭ ഏറ്റെടുത്തത്. ക്രിയാത്മകവും വൈവിധ്യപൂർണവുമായ ഈ ചുവടുവെപ്പിന് അർഹമായ ദേശീയ പുരസ്കാരമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. സ്ട്രീറ്റ് ലൈറ്റുകൾ പൂർണമായി എൽഇഡി ആക്കിമാറ്റി, 40 ശതമാനത്തോളം വൈദ്യുതി ലാഭിക്കാനുള്ള പദ്ധതി തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും അംഗൺവാടികളിലും ഇതിനകം സോളാർ റൂഫിംഗ് നഗരസഭ സ്ഥാപിച്ചുകഴിഞ്ഞു. ഇതിന് തുടർച്ചയായി ലൈഫ് പദ്ധതിയിലൂടെ അനുവദിച്ച 500 വീടുകളിലും സോളാർ റൂഫിംഗ് സൌജന്യമായി ഒരുക്കുന്നു. നഗരത്തിലെ ആകെ വൈദ്യുതി ഉപഭോഗമായ 800 മെഗാ വാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ ഉത്പാദിപ്പിക്കാനാണ് ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നഗരസഭയുടെ ഇടപെടലിലൂടെ ഇതിനകം 300 മെഗാ വാട്ടിധികം വൈദ്യുതി നഗരത്തിൽ നിന്ന് സോളാർ വഴി ഉത്പാദിപ്പിക്കാൻ കഴിയുന്നു. ഈ നേട്ടങ്ങളുടെ ഭാഗമായി സോളാർ സിറ്റിയായി സംസ്ഥാന സർക്കാർ തിരുവനന്തപുത്തെ പ്രഖ്യാപിച്ചിരുന്നു. പ്രകൃതിക്കിണങ്ങിയ വികസനം ഉറപ്പാക്കാൻ 115 വൈദ്യുതി ബസുകൾ സിറ്റി സർവീസിനായി കോർപറേഷൻ വാങ്ങി കെഎസ്ആർടിസിക്ക് കൈമാറി. നഗരത്തിലെ വിനോദസഞ്ചാര മേഖലയ്ക്കായി രണ്ട് ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളും സർവീസ് നടത്തുന്നു. ഇതിന് പുറമേ 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങിയവയും കോർപറേഷൻ ലഭ്യമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന് അനുസരിച്ചുള്ള നിർമ്മാണ രീതികളിലേക്ക് മാറാനുള്ള ശ്രമങ്ങൾ, നഗരത്തിലെ ഗ്രീൻ കവർ വർധിപ്പിക്കാനുള്ള ഇടപെടൽ, മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ എന്നിവയെല്ലാം ഇതോടൊപ്പം എടുത്തുപറയേണ്ട നേട്ടങ്ങളാണ്.
അതിവേഗം നഗരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിന് പുതിയ കാലത്തെ വെല്ലുവിളികളെ അതിജീവിക്കാൻ സമഗ്രമായ കാഴ്ചപ്പാടും പദ്ധതികളും അനിവാര്യമാണ്. പരിസ്ഥിതിയോട് ഇണങ്ങിയ വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് അത്തരമൊരു സാധ്യതയാണ് തിരുവനന്തപുരം നഗരസഭ കേരളത്തിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് സമ്മാനിക്കുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ നേതൃത്വം നൽകുന്ന മേയർ ആര്യാ രാജേന്ദ്രനും, ഭരണസമിതിക്കും, ജീവനക്കാർക്കും ഒരിക്കൽക്കൂടി അഭിനന്ദനങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
