

തിരുവനന്തപുരം: നവകേരള സദസ്സിനായി ഒരു കോടിയുടെ ബസ് ഉപയോഗിക്കുന്നത് ആഢംബരമാണെന്ന വാദം തള്ളി ഗതാഗതമന്ത്രി ആന്റണി രാജു. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ബസില്‍ യാത്ര ചെയ്യുന്നത്. 21 മന്ത്രിമാരും എസ്‌കോര്‍ട്ടും കൂടി 75 വാഹനങ്ങളുണ്ടാകും. ഇത് ഗതാഗത കുരുക്കിന് പുറമെ സാമ്പത്തിക ചെലവും കൂട്ടും.
ഈ സാമ്പത്തിക ബാധ്യത കുറയ്ക്കുകയാണ് ബസില്‍ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 25 സീറ്റുകളുള്ള ബെൻസ് ബസ്സാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുള്‍പ്പെടെ എല്ലാ മന്ത്രിമാരും ഇതിലായിരിക്കും യാത്ര ചെയ്യുന്നത്. ബസ്സിൽ ശുചിമുറി സൗകര്യമുണ്ട്. അതല്ലാതെ, മറ്റ് ആർഭാടങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.
കെഎസ് ആർടിസിക്ക് ഇതിനേക്കാൾ വില കൂടിയ ബസ്സുകളുണ്ട്. ബംഗളൂരുവില്‍ നിന്നാണ് പുതിയ ബസ് വരുന്നുവെന്ന ആരോപണവും തെറ്റാണ്. ബസ് നവീകരിക്കുന്നത് ആഢംബരത്തിനല്ല. ഈ ബസ് പിന്നീട് ടൂറിസത്തിനായി വിട്ടു നല്‍കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
നവകേരള സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനായി ആഡംബര ബസ് സജ്ജീകരിക്കാനായി ഒരു കോടി അഞ്ചു ലക്ഷം രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ബജറ്റില്‍ നീക്കിവച്ച തുകയ്ക്കു പുറമേ അധിക ഫണ്ടായാണ് പണം അനുവദിച്ചത്.
നവകേരള സദസ്സിനായി ആഡംബര ബസ് ഉപയോഗിക്കുന്നതിനെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. കര്‍ഷകര്‍ക്ക് കൊടുക്കാന്‍ പണമില്ല. ജനങ്ങളെ കാണാന്‍ ഒരു കോടിയുടെ ബസില്‍ വരുന്നുവെന്ന് വിഡി സതീശന്‍ പരിഹസിച്ചു. ആത്മഹത്യ ചെയ്തവര്‍ക്കെതിരെയും തെറ്റായ തരത്തില്‍ പ്രചാരണം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates