

പാലക്കാട്: കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു. അടുത്തിടെ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ഡെങ്കിപ്പനി മരണമാണ് ഇത്. കരിപ്പമണ്ണ വാർഡിലെ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ മോഹനന്റെ മകൻ ജിജോ മോഹൻ (43) ആണ് മരിച്ചത്. താഴെക്കോട് പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായിരുന്നു.
കഴിഞ്ഞ ആഴ്ച പനി ബാധിച്ച ജിജോ മോഹൻ ആദ്യം കരിങ്കല്ലത്താണിയിലെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സ തേടി. ആരോഗ്യനില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്. ഡെങ്കിപ്പനി ബാധയെ തുടർന്ന് കരളുൾപ്പെടെയുള്ള ആന്തരികാവയവങ്ങൾ ഗുരുതരമായി തകരാറിലായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച പോമ്പ്ര അമ്പലപ്പാടം കന്നിച്ചാലിൽ താമസിച്ചിരുന്ന മറിയ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെയാണ് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി മരണങ്ങളുടെ എണ്ണം രണ്ടായത്. ഇതിനിടെ, കരിമ്പുഴ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗവ്യാപനം തടയുന്നതിനും ജനങ്ങളിലെ ആശങ്ക അകറ്റുന്നതിനുമായി ബോധവത്കരണ പ്രവർത്തനങ്ങളും പ്രതിരോധ നടപടികളും ഊർജിതമാക്കാൻ അധികൃതർ തീരുമാനിച്ചു
പ്രദേശത്ത് വീട് തോറുമുള്ള ശുചീകരണത്തിനും കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങൾക്കുമായി പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. സ്പ്രേയിങ്, ഫോഗിങ് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികളും ആരോഗ്യവകുപ്പ് നടപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates