ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: മുഴുവന്‍ പ്രതികളേയും ഹൈക്കോടതി വെറുതെ വിട്ടു

രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്.
Udayakumar
Udayakumar file
Updated on
2 min read

കൊച്ചി: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനിലെ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. അന്വേഷണത്തില്‍ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. ഒന്നാം പ്രതി ജിതകുമാറിന് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉള്‍പ്പെടെ ഹൈക്കോടതി റദ്ദാക്കി. 2018ലാണ് സിബിഐ കോടതി 2 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ശ്രീകുമാര്‍ നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. രാഷ്ട്രീയമായി ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്.

മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2005 സെപ്തംബര്‍ 29നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മോഷണം ആരോപിച്ചായിരുന്നു പൊലീസ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. ആ സമയത്ത് 4000 രൂപ ഉദയകുമാറിന്റെ കയ്യിലുണ്ടായിരുന്നു. ഈ പണം മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഉദയകുമാറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Udayakumar
സ്‌കൂളില്‍ ഓണം ആഘോഷിക്കേണ്ടതില്ലെന്ന് ശബ്ദ സന്ദേശം; അധ്യാപികമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോർട്ട് സ്റ്റേഷനിലെ പൊലീസുകാരായിരുന്ന കെ.ജിതകുമാർ, എസ് വി ശ്രീകുമാർ, പിന്നീട് ഡിവൈഎസ്പിയായ അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവരായിരുന്ന കേസിലെ പ്രതികൾ. ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി 2018ൽ വധശിക്ഷ വിധിച്ചു. ഇതിൽ ശ്രീകുമാർ 2020ൽ മരിച്ചു. അഞ്ചു മുതൽ ഏഴു വരെ പ്രതികളായ അജിത് കുമാർ, ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്കെതിരെ ഗൂഢാലോചന, തെളിവു നശിപ്പിക്കൽ, കൃത്രിമ രേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞിരുന്നു. 3 വർഷം തടവായിരുന്നു ഇവർക്ക് ശിക്ഷ. കൊല നടക്കുമ്പോൾ അജിത്കുമാർ ഫോർട്ട് സ്റ്റേഷനിലെ എസ്ഐയും സാബു സിഐയും ആയിരുന്നു. ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറും.

മൂന്നാം പ്രതി എഎസ്ഐ കെ.വി.സോമനേയും കുറ്റക്കാരനായാണ് കണ്ടെത്തിയതെങ്കിലും വിചാരണ വേളയിൽ മരിച്ചതിനാൽ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. നാലാം പ്രതി വി പി മോഹനനെ വിചാരണ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു.

ശ്രീകഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്നത്തെ ഫോര്‍ട്ട് സിഐ ആയിരുന്ന ഇ കെ സാബുവിന്റെ പ്രത്യേക സ്‌ക്വാഡിലുള്ള പൊലീസുകാരാണ് ഉയദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ഉദയകുമാറിനൊപ്പം സുഹൃത്ത് സുരേഷ് കുമാറിനേയും കസ്റ്റഡിയിലെടുത്തു.

Udayakumar
ബിജെപി നേതാവ് സി കൃഷ്ണകുമാര്‍ ലൈംഗികമായി പീഡിപ്പിച്ചു; രാജീവ് ചന്ദ്രശേഖറിന് യുവതിയുടെ പരാതി

ആക്രിക്കടയില്‍ ജോലിക്കാരനായിരുന്ന ഉദയകുമാറിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നു. ഇരുമ്പുപൈപ്പുകൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. ഉച്ചയ്ക്ക് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ ക്രൂരമായ മര്‍ദനത്തെത്തുടര്‍ന്ന് രാത്രിയാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്നതു കണ്ടു എന്നാണ് പൊലീസ് പറഞ്ഞത്. പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിലാണ് മര്‍ദനം ഏറ്റ് മരിച്ചതാണെന്നുള്ള വിവരം അറിയുന്നത്. കാലിലെയും നെഞ്ചിലെയും അസ്ഥികള്‍ നുറുങ്ങിയിരുന്നു. അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം ഉണ്ടായി. ജനകീയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തയ്യാറായത്.

Summary

Udayakumar lynching case: High Court acquits all accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com