'അമ്മേ' എന്നു വിളിച്ചപ്പോള്‍ കണ്ണു തുറന്നു, കൈയില്‍ മുറുകെ പിടിക്കാന്‍ ശ്രമിച്ചു' - വിഡിയോ

തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ വിളികളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായ രീതിയില്‍ പ്രതികരിക്കുന്ന വിധത്തിലേക്ക് മാറേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍
uma thomas mla
മകന്‍ വിഷ്ണു, ഉമ തോമസ്‌ വിഡിയോ സ്‌ക്രീന്‍ഷോട്ട്, ഫെയ്‌സ്ബുക്ക്‌
Updated on
2 min read

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വേദിയില്‍ നിന്നു വീണു പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് മകന്‍. രാവിലെ ആറേമുക്കാലിനു രണ്ടു മക്കളും ഉമ തോമസിനെ കണ്ടിരുന്നു. മക്കള്‍ 'അമ്മേ' എന്നു വിളിച്ചപ്പോള്‍ ഉമ തോമസ് കണ്ണുകള്‍ അനക്കിയെന്നും മക്കള്‍ പറഞ്ഞു. കൈകളും കാലുകളും അനക്കാന്‍ പറഞ്ഞപ്പോള്‍ അനക്കിയെന്നും കൈയില്‍ മുറുക്കെ പിടിക്കാന്‍ പറഞ്ഞപ്പോള്‍ അതിനു ശ്രമിച്ചെന്നും മൂത്ത മകന്‍ വിഷ്ണു പറഞ്ഞു.

തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ ആശാവഹമായ പുരോഗതിയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എന്നാല്‍ വിളികളോട് പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്വന്തമായ രീതിയില്‍ പ്രതികരിക്കുന്ന വിധത്തിലേക്ക് മാറേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ മെച്ചപ്പെട്ട പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ശ്വാസകോശത്തിന്റെ അവസ്ഥ സാരമായി തന്നെ തുടരുകയാണെന്നാണ് രാവിലെ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്നലത്തെ അപേക്ഷിച്ച് ശ്വാസകോശത്തിന്റെ അവസ്ഥയ്ക്ക് നേരിയ പുരോഗതിയുണ്ട്. രോഗി മരുന്നുകളോടും ചികിത്സയോടും പ്രതികരിക്കുന്നുണ്ട്. വാരിയെല്ലുകളുടെ ഒടിവുകളും ശ്വാസകോശത്തിനുണ്ടായ ക്ഷതവും ചതവും കുറച്ചു നാള്‍ നീണ്ടു നില്‍ക്കുന്ന തീവ്രപരിചരണ ചികിത്സയിലൂടെ മാത്രമേ ഭേദപ്പെടൂ. വൈറ്റല്‍സ് സ്‌റ്റേബിളാണെന്നും കുറച്ചു ദിവസം കൂടി വെന്റിലേറ്ററില്‍ തുടരേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

വെന്റിലേറ്റര്‍ സഹായത്താലാണ് ഉമ തോമസ് ഇപ്പോഴും കഴിയുന്നത്. വരും ദിവസങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴും വെല്ലുവിളിയായി നില്‍ക്കുന്നത് ശ്വാസകോശത്തിലെ ചതവും ഇവിടെ അടിഞ്ഞിട്ടുള്ള രക്തവുമാണ്. അര്‍ധബോധാവസ്ഥയില്‍ ശ്വാസകോശത്തില്‍ കയറിയതാണ് രക്തം. ഇത് ആദ്യദിവസം നീക്കം ചെയ്യാന്‍ ശ്രമിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഇതേ ചികിത്സാരീതി തന്നെ തുടര്‍ന്നു പോകാനാണ് അവരും നിര്‍ദേശിച്ചിരിക്കുന്നത് എന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എങ്കിലും ഇപ്പോഴും ഗുരുതരാവസ്ഥ മാറി എന്നു പറയാറായിട്ടില്ല എന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെന്റിലേറ്റര്‍ മാറ്റി 24 മണിക്കൂറെങ്കിലും കഴിഞ്ഞാല്‍ മാത്രമേ ഗുരുതരാവസ്ഥ മാറി എന്നു പറയാന്‍ കഴിയൂ. വരും ദിവസങ്ങളില്‍ വെന്റിലേറ്ററിന്റെ സഹായം കുറച്ചു കൊണ്ടുവന്ന് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അതിനൊപ്പം, അണുബാധ കുറച്ചു കൊണ്ടുവരുന്നതിനും പുതിയ അണുബാധയുണ്ടാകാതെ നോക്കുകയുമാണ് ചെയ്യുന്നത് എന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ന്യുമോണിയ വരാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ അത് ഉണ്ടാവാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com