

തിരുവനന്തപുരം: അമ്മമാര്‍ മകന്റെ ഭാര്യയ്ക്ക് പരമ്പരാഗത ഭക്ഷണ രീതികള്‍ പകര്‍ന്നു നല്‍കണം എന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപക വിമർശനം. മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമാണെന്നും പാചകം ഉള്‍പ്പെടെയുള്ള ജോലികള്‍ ലിംഗവിരുദ്ധമാണെന്ന ചിന്താധാരയെ തന്നെ ചോദ്യംചെയ്യുന്നതാണെന്നുമാണ് ഉയർന്നുവന്നിട്ടുള്ള വിമർശനങ്ങളുടെ കാതൽ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
''കല ഉള്‍പ്പെടെ പരമ്പരാഗതമായ എല്ലാം സംരക്ഷിക്കപ്പെടേണ്ടതാണ്. മുന്‍തലമുറകള്‍ അതെല്ലാം നമുക്ക് പകര്‍ന്നു തന്നു. എന്നാല്‍ ഇന്ന് അതൊന്നും അടുത്ത തലമുറയിലേക്ക് കൈമാറുന്നില്ല. ചില അമ്മമാരോട് ഞാന്‍ പരാതി പറയാറുണ്ട്. അവര്‍ പ്രത്യേക വിഭവങ്ങള്‍ തയ്യാറാക്കും. പക്ഷേ അത് സ്വന്തം മക്കളെ പഠിപ്പിക്കുന്നില്ല. മക്കള്‍ക്കോ അല്ലെങ്കില്‍ മകന്റെ ഭാര്യയായി വരുന്ന ആളിനോ ആ ഭക്ഷണത്തിന്റെ പ്രത്യേകതയും തയ്യാറാക്കുന്ന രീതിയും പറഞ്ഞു കൊടുക്കണം'' എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
വിഷയത്തില്‍ മുന്‍മന്ത്രി വി ശിവന്‍കുട്ടിയും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ''വീട്ടുജോലികള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും ചെയ്യണം എന്ന മാറ്റം നമ്മള്‍ പാഠപുസ്തകങ്ങളില്‍ വരുത്തി. എന്നിട്ടും...!'' എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്. എഴുത്തുകാരി ശാരദക്കുട്ടിയും മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ സമൂഹമാധ്യമത്തിലൂടെ രൂക്ഷമായി വിമര്‍ശിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates