

കണ്ണൂർ: സിപിഎം പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി മുൻ ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞികൃഷ്ണൻ. ഉന്നയിച്ച ആരോപണങ്ങൾ ആവർത്തിച്ച കുഞ്ഞികൃഷ്ണൻ ജില്ലാ സെക്രട്ടറി കെകെ രാഗേഷിനെതിരേയും വിമർശനമുയർത്തി. മാധ്യമങ്ങളോട് പറഞ്ഞ കണക്കുകളിൽ രാഗേഷിന് തന്നെ വ്യക്തതയില്ലെന്ന് കുഞ്ഞികൃഷ്ണൻ പറഞ്ഞു. 'എന്നെക്കുറിച്ചും ഫണ്ട് പിരിവിനെക്കുറിച്ചും പറഞ്ഞതിൽ പുതിയ കാര്യങ്ങളില്ല. ചില കാര്യങ്ങൾ കേട്ടപ്പോൾ ചിരിയാണ് വന്നത്. പയ്യന്നൂരിലെ പാർട്ടിയെ യോജിപ്പിച്ച് കൊണ്ടുപോകാൻ എനിക്കു കഴിഞ്ഞില്ലെന്ന് ഏതെങ്കിലും വ്യക്തിക്കു തോന്നിയാൽ മതിയോ? അത് ഏരിയ കമ്മിറ്റിയിൽ ചർച്ച ചെയ്യണ്ടേ. 21 അംഗ ഏരിയ കമ്മിറ്റിയിൽ 17പേരും എന്നെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റരുതെന്ന് പറഞ്ഞവരാണ്. അത് പാർട്ടി മുഖവിലയ്ക്കെടുത്തില്ല. പാർട്ടി നേതൃത്വം ഏരിയ കമ്മിറ്റിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയില്ലെന്നും'- കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
രക്തസാക്ഷിഫണ്ട് പിരിവിൽ അടക്കം പാർട്ടിക്ക് പണം നഷ്ടമായിട്ടുണ്ടെന്നു വി.കുഞ്ഞിക്കൃഷ്ണൻ ആവർത്തിച്ചു. ഫണ്ട് സംബന്ധിച്ച കണക്ക് പാർട്ടിയിൽ അവതരിപ്പിക്കാൻ കാലതാമസമുണ്ടായി. മൂന്നു വർഷത്തിനുശേഷമാണ് കണക്ക് അവതരിപ്പിച്ചത്. അപ്പോഴേക്കും പുതിയ ചെലവുകൾ ചില നേതാക്കൾ കൂട്ടിച്ചേർത്തു. പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗങ്ങളെ പൊട്ടൻമാരാക്കുന്ന കണക്കാണ് അവതരിപ്പിച്ചതെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.
ധനരാജ് ഫണ്ടും കെട്ടിട നിർമാണ ഫണ്ടും ചേർന്ന് 51 ലക്ഷം രൂപ പാർട്ടിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ കണക്കിൽ 40 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് വേണ്ടി വകമാറ്റിയിട്ടുണ്ട്. 40 ലക്ഷം ഏരിയ കമ്മിറ്റി കണ്ടെത്തി തിരിച്ചുകൊടുക്കണമെന്നുമാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട്. കെട്ടിട നിർമാണത്തിന് 35 ലക്ഷം മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നാണ് കണക്കുകളിൽ പറഞ്ഞത്. എന്നാൽ, ജില്ലാ കമ്മിറ്റി പറയുന്നു 40 ലക്ഷമെന്ന്- കുഞ്ഞികൃഷ്ണൻ പറഞ്ഞു. പിഴവുകൾ തിരുത്തി 2021ലെ സമ്മേളനത്തിൽ തന്നെ കണക്കുകൾ അവതരിപ്പിക്കാമായിരുന്നു. എന്നാൽ, 2024ലെ പാർട്ടി സമ്മേളനത്തിലാണ് കണക്ക് അവതരിപ്പിച്ചത്. 70 ലക്ഷം കയ്യിൽ ഇല്ലാത്തതിനാലാണ് നേതാക്കൾക്ക് കണക്ക് അവതരിപ്പിക്കാൻ കഴിയാത്തത്. 2 സഹകരണ ബാങ്കിൽനിന്ന് വന്ന പൈസ പാർട്ടിയുടെ അക്കൗണ്ടിൽ അടച്ചില്ല. അക്കൗണ്ടിൽ അടയ്ക്കാത്തത് എന്താണെന്ന് ഏരിയ സെക്രട്ടറിയാണ് വിശദീകരിക്കേണ്ടത്. അന്നത്തെ ഏരിയ സെക്രട്ടറി ടി.ഐ.മധുസൂദനനായിരുന്നു. 2022-ൽ ചേർന്ന ഏരിയ കമ്മിറ്റിയിൽ ഞാൻ പറഞ്ഞ ഒരു കാര്യമുണ്ട്. ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോൾ അർധരാത്രിയാണെന്ന് ജനാധിപത്യ കേന്ദ്രീകരണ തത്വത്തിന്റെ അടിസ്ഥാനത്തിൽ എം.വി. ജയരാജൻ പറഞ്ഞാൽ അത് അംഗീകരിച്ച് പോകാൻ എല്ലാവരേയും കിട്ടില്ല. അതാണ് ഞാൻ കമ്മിറ്റിയിൽ പറഞ്ഞത്.’
സിപിഎം ജില്ലാ കമ്മിറ്റിയംഗം വി കുഞ്ഞിക്കൃഷ്ണനെ പാർട്ടി പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറ്ഞു. ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷാണ് ഇക്കാര്യം അറിയിച്ചത്. പാർട്ടി ശത്രുക്കളുടെ കോടാലിക്കൈ ആയി കുഞ്ഞിക്കൃഷ്ണൻ മാറിയെന്ന് കെ.കെ.രാഗേഷ് പറഞ്ഞു. കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി തള്ളി.
കുഞ്ഞിക്കൃഷ്ണൻ ആരോപിക്കുന്നതുപോലെ പണം നഷ്ടപ്പെട്ടിട്ടില്ല. ധനരാജ് ഫണ്ട് കൈകാര്യം ചെയ്തത് മധുസൂദനനല്ല. ധനാപഹരണം നടന്നതായി പാർട്ടി കണ്ടെത്തിയിട്ടില്ല. എന്നാൽ, വരവു ചെലവ് കണക്ക് സമയബന്ധിതമായി നൽകാത്തത് വീഴ്ചയാണ്. കണക്കു സമർപ്പിക്കാൻ 4 വർഷത്തെ കാലതാമസമുണ്ടായി. 2022ൽ ബന്ധപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ധനാപഹരണ നടന്നതിനല്ല, പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനായിരുന്നു നടപടിയെന്നും കെ.കെ.രാഗേഷ് പറഞ്ഞു.‘പാർട്ടി പിരിച്ച പണത്തിന്റെ കണക്ക് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ല. പാർട്ടി കണക്ക് പാർട്ടിക്കുള്ളിൽ പറയും. പാർട്ടി കമ്മിറ്റി രക്തസാക്ഷി ഫണ്ട് അംഗീകരിച്ചതാണ്. ജനങ്ങൾക്ക് മുന്നിൽ വസ്തുത അവതരിപ്പിക്കും’–രാഗേഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates