

തൃശ്ശൂര്‍: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ ആരോപണത്തിലെ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് തൃശ്ശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. കോഴ നല്‍കി ലീഗ് സ്വതന്ത്രന്റെ വോട്ട് സ്വന്തമാക്കിയ നടപടി ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തിയ പ്രതികരണം ഇത്തരം സംശയം വർധിപ്പിക്കുന്നു എന്നും ജോസഫ് ടാജറ്റ് ആരോപിച്ചു.
കോഴ ആരോപണത്തില്‍ സിപിഎമ്മില്‍ നിന്ന് വന്ന ആദ്യ പ്രതികരണം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റേതാണ്. ഏരിയ കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പ്രതികരിക്കാതെ താഴെ തട്ടില്‍ നടന്ന ഒരു കാര്യത്തിലാണ് സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്. ആസൂത്രിത പദ്ധതിയുടെ ഭാഗമായാണ് ഈ പ്രതികരണം. കോഴ ആരോപണവുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റി അംഗം ബാബുവുമായുള്ള ശബ്ദരേഖ ജാഫര്‍ നിഷേധിച്ചിട്ടുണ്ടോ എന്ന ചോദ്യവും ടാജറ്റ് ഉന്നയിച്ചു.
ഇരുചെവി അറിയാതെ ഒരു പരാതി കൊടുത്തപ്പോള്‍ത്തന്നെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ഒന്നുമില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തി പൊടിതട്ടിപ്പോകുന്ന രീതിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. വടക്കാഞ്ചേരി വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയാല്‍ എല്ലാം പുറത്തുവരുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.
അതേസമയം, മറ്റത്തൂര്‍ പഞ്ചായത്തില്‍മെമ്പറെ ചാക്കിട്ട് പിടിക്കുന്നു. വല്ലച്ചിറയില്‍ ബിജെപിയുടെ വോട്ട് അസാധുവായി. വടക്കാഞ്ചേരിയില്‍ ലീഗ് സ്വതന്ത്രന്റെ വോട്ട് മാറിപ്പോയി, ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും സിപിഎം എന്തുകൊണ്ടാണ് ടപടി എടുക്കാത്തത്. ജനാധിപത്യ വ്യവസ്ഥയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് പൊതുജനമധ്യത്തില്‍ നടന്നതെന്നും ജോസഫ് ടാജറ്റ് പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates