തിരുവനന്തപുരം മുതൽ കാസർകോട് വരെ; വന്ദേഭാരത് എക്സ്‌പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു
തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസിന്റെ രണ്ടാം ട്രയൽ റൺ ആരംഭിച്ചു. പുലർച്ചെ 5.20ന് തമ്പാനൂരിൽ നിന്നും യാത്ര തിരിച്ചു. 6.11 ട്രെയിൻ കൊല്ലത്തെത്തി. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം.
വന്ദേഭാരതിന്റെ സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താനുള്ള തീരുമാനം. നേരത്തേ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയായിരുന്നു സർവീസ് നിശ്ചയിച്ചത്.
ഒന്നര വർഷത്തിനുള്ളിൽ വന്ദേഭാരത് 110 കിലോമീറ്റർ വേഗം കൈവരിക്കും. അഞ്ച് വർഷത്തിനുള്ളിൽ 130 കിലോമീറ്ററാകും വേഗം. ഇതിനായി പാത വികസനം ത്വരിതപ്പെടുത്തും. ഭാവിയിൽ വന്ദേഭാരത് 160 കിലോമീറ്റർ വേഗം കൈവരിക്കും. വന്ദേഭാരത് ട്രെയിനിന്റെ സ്ലീപ്പർ കോച്ചുകൾ ഡിസംബറോടെ തയാറാകുമെന്നും മന്ത്രി ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ട്രയൽ റണ്ണിന്റെ ഭാഗമായി തിങ്കളാഴ്ച ട്രെയിൻ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഓടിച്ചിരുന്നു. പരീക്ഷണ ഓട്ടത്തിൽ 7 മണിക്കൂർ 10 മിനിറ്റിൽ ട്രെയിൻ തിരുവനന്തപുരത്തു നിന്നു കണ്ണൂരിലെത്തി. പുലർച്ചെ 5.10നു പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്കു 12.20നാണ് കണ്ണൂരിലെത്തിയത്. തിരികെ 2.10നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് രാത്രി 9.20 നു തിരുവനന്തപുരത്തെത്തി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

