

കൊച്ചി: എഴുത്തച്ഛനുമായി ബന്ധപ്പെട്ട് താന്‍ ഉയര്‍ത്തിയ ഒരു ചോദ്യം മതപരമായി എഴുത്തച്ഛനെ ആരാധിക്കുന്ന സാധാരണ മനുഷ്യരുടെ വിശ്വാസത്തിന് എതിരായി പോയതില്‍ വിഷമമുണ്ടെന്ന് എഴുത്തുകാരന് വിനോയ് തോമസ്. താനതില്‍ ആത്മാര്‍ത്ഥമായി ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ മതവിശ്വാസത്തേയും ആദരിക്കുന്നതായും ആരുടേയും മതപരമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ താന്‍ ആളല്ലെന്നും വിനോയ് തോമസ് പറഞ്ഞു.
താന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കപ്പെടുന്ന മലയാള ഭാഷാ സാഹിത്യചരിത്രത്തെ പറ്റിയാണ്. അത് വെറും വിശ്വാസങ്ങളുടെ പുറത്തായിക്കൂടാ. അതിന് ശാസ്ത്രീയ പിന്‍ബലവും തെളിവുകളും വേണം. അതുമാത്രമാണ് എനിക്കറിയേണ്ടതെന്നും വിനോയ് തോമസ് പറഞ്ഞു. താന്‍ പറഞ്ഞത് മനസിലാക്കാതെ കാര്‍ഡ് മാത്രം കണ്ടവരാണ് തനിക്കെതിരെ തെറി പറയുന്നതെന്നും വിനോയ് പറഞ്ഞു.
വിവാദമാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതായിരുന്നില്ല. തന്റെ പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത്തരമൊരു വിവാദത്തിനുള്ള യാതൊരു സാധ്യതയുമില്ല. ഒരുപത്ര സ്ഥാപനം അത് എടുത്തിട്ടുണ്ട് എഴുത്തച്ഛന് ജീവിച്ചിരുന്നില്ല, മലയാള ഭാഷയുണ്ടാക്കിയത് മിഷനറിമാര്‍ എന്ന രീതിയില്‍ ഒരു കാര്‍ഡ് മാത്രമായി കൊടുത്തു. താന്‍ പറഞ്ഞത് മനസിലാക്കാതെ കാര്‍ഡ് മാത്രം കണ്ടവരാണ് രൂക്ഷമായി പ്രതികരിച്ചത്. എഴുത്തച്ഛനെ മതപരമായി ആരാധിച്ചവരെ ചോദ്യം ചെയ്യാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. ഒരുമതപരമായ വിശ്വാസത്തെയും ചോദ്യം ചെയ്യാന്‍ താന്‍ ആളല്ല. ഭാഷാ സാഹിത്യ ചരിത്രത്തില്‍ മിഷിനറിമാരുടെ പങ്കും പഠിപ്പിക്കപ്പെടണമെന്നതാണ് താന്‍ പ്രസംഗത്തില്‍ പറഞ്ഞത്.
ഒരടിസ്ഥാനവുമില്ലാതെ തെറിപറയുക എന്നത് ഒരു പുതിയ രീതിയായി മാറി. ആരും തെറിക്ക് അതീതരല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. മോഹന്‍ലാല്‍ തെറി കേട്ടു, മമ്മൂട്ടി, മുഖ്യമന്ത്രി, സച്ചിദാനന്ദന്..തുടങ്ങി എത്രപേരാണ് അടുത്തിടെ തെറി കേട്ടതെന്ന് വിനോയ് തോമസ് പറഞ്ഞു.
മലയാള ഭാഷയുടെ സൃഷ്ടാവ് എഴുത്തച്ഛനല്ലെന്നും, ഭാഷാ സൃഷ്ടാക്കള്‍ ക്രിസ്ത്യന്‍ മിഷനറിമാരാണെന്നുമായിരുന്നു വിനോയ് തോമസിന്റെ പരാമര്‍ശം. ഇക്കാര്യം തുറന്നുപറയുന്നത് കേരളത്തിലെ വരേണ്യ സാഹിത്യാചാര്യന്മാര് ബോധപൂര്‍വം മറച്ചുപിടിച്ച ചില ചരിത്ര സത്യങ്ങള്‍ ഓര്‍മിപ്പിക്കാനാണെന്നും വിനോയ് തോമസ് പറഞ്ഞു. ദീപിക പത്രത്തിന്റെ നൂറ്റിനാല്‍പ്പതാം വാര്‍ഷിക വേളയിലാണ് വിനോയ് തോമസിന്റെ വിവാദ പരാമര്‍ശം.
പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍
ആരാണ് മലയാള ഭാഷ സൃഷ്ടിച്ചത്? നവംബർ ഒന്നിന് ഇരിട്ടി താലൂക്കിൽ എന്നെ ഒരു പരിപാടിക്ക് ക്ഷണിച്ചു; മലയാളഭാഷാ വാരാചരണവുമായി ബന്ധപ്പെട്ട്. മലയാള ഭാഷ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് മലയാള ഭാഷയ്ക്ക് ഒരു പിതാവുണ്ടെന്നും അത് എഴുത്തച്ഛൻ ആണെന്നും അവർ പറഞ്ഞു. എന്നാൽ, ഞാൻ പറയട്ടെ, എഴുത്തച്ഛൻ എന്ന് പറയുന്നയാൾ ജീവിച്ചിരുന്നിട്ടില്ല. എഴുത്തച്ഛൻ ഒന്നും എഴുതിയിട്ടില്ല. ഇത് ഞാൻ തുഞ്ചൻ സർവകലാശാലയിലും പറഞ്ഞിട്ടുള്ളതാണ്. അവിടെ ഞാൻ വെല്ലുവിളി നടത്തിയതാണ്. എഴുത്തച്ഛൻ എന്നു പറയുന്നയാൾ ജീവിച്ചിരുന്നിട്ടുണ്ടെങ്കിലും എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കിലും ഞാൻ എന്റെ എല്ലാ കാര്യങ്ങളും അവസാനിപ്പിക്കാം എന്നു വെല്ലുവിളിച്ചു. എഴുത്തച്ഛൻ എഴുതിയ ഒരു ഓലക്കഷണം കാണിക്കാനുണ്ടോയെന്നു ചോദിച്ച് വെല്ലുവിളിച്ചു. അപ്പോൾ, സർവകലാശാലയിലെ ഡയറക്ടർ എഴുന്നേറ്റ് പോകുന്നതാണ് കണ്ടത്. പിന്നെ, എങ്ങനെയാണ് ഒരു ഭാഷാപിതാവ് ഉണ്ടായത്.
മലയാള ഭാഷ ഉണ്ടാകുന്നത് വൈദേശികമായ പല ഭാഷകളുടെയും സങ്കലനം കൊണ്ടാണ്. നാലാം നൂറ്റാണ്ട് തൊട്ട് പേർഷ്യൻ, അറബ്, ചൈന ഉൾപ്പെടെയുള്ള പല രാജ്യക്കാരും കേരളത്തിൽ വന്നിരുന്നു. പോർച്ചുഗീസുകാരും എത്തിയിരുന്നു. ഇവരെല്ലാം കച്ചവടത്തിനായിരുന്നു വന്നത്. ആ കച്ചവടത്തിനായി ക്രിസ്ത്യാനികളും ജൂതന്മാരും ഉൾപ്പെടെ വിവിധ മതക്കാരും ഉണ്ടായിരുന്നു. കാർഷികോത്പന്നങ്ങൾ ഉണ്ടോയെന്ന് അവർ അവരുടെ ഭാഷയിൽ ചോദിക്കും. നമ്മൾ നമ്മുടെ ഭാഷയിൽ മറുപടി പറയും. അങ്ങനെ, അവരുടെ ഭാഷയും ഇവിടെയുണ്ടായിരുന്നവരുടെ ഭാഷയും കലർന്ന ഒരു വെങ്കലഭാഷയാണ് മലയാളം. ഇതിൽ, ഗദ്യമില്ലായിരുന്നു, കവിതയില്ലായിരുന്നു, ചെറുകഥയില്ലായിരുന്നു, ഇതിൽ നോവൽ ഇല്ലായിരുന്നു, നാടകം ഇല്ലായിരുന്നു, വ്യാകരണമില്ലായിരുന്നു, നിഘണ്ടു ഇല്ലായിരുന്നു. ഭാഷയുടെ ഒരു സ്വഭാവവും ഇല്ലാത്ത പ്രാകൃതമായ ഭാഷയായിരുന്നു മലയാളം. ഇത് എഴുത്തച്ഛനാണോ നിർമിച്ചത്?
ഈ മലയാള ഭാഷ എന്ത് ഉദ്ദേശ്യത്തിനുവേണ്ടിയായാലും, മതപ്രചാരണത്തിനു വേണ്ടിയായാലും, ഉണ്ടാക്കിയതും ഇതിൽ ആദ്യമായി ഗദ്യമുണ്ടാക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. മലയാള ഭാഷയിൽ ആദ്യം കഥയുണ്ടാക്കുന്നത് ക്രിസ്ത്യൻ മിഷണറിമാരാണ്. വണക്കമാസത്തിലൊക്കെ ഇത്തരം കഥകളുണ്ട്. ഇതൊക്കെയാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥാ രൂപങ്ങൾ. ഹെർമൻ ഗുണ്ടർട്ട്, ബെഞ്ചമിൻ ബെയ്ലി തുടങ്ങിയ ക്രിസ്ത്യൻ മിഷനറിമാരുടെ ശ്രമഫലമായാണ് മലയാളഭാഷ ഉണ്ടായത്. അതുകൊണ്ട് തുഞ്ചത്ത് എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവായി വിളിക്കാൻ സാധിക്കില്ല. ക്രിസ്ത്യൻ മിഷനറിമാരെയാണ് ഈ സ്ഥാനത്ത് വിളിക്കേണ്ടത്. ഇതിനു പകരമാണ്, ജീവിച്ചിരിക്കാത്ത ഒരാളെ മലയാള ഭാഷയുടെ പിതാവായി വിളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates