

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഭരണ പരിഷ്കാര കമ്മീഷന്റെ അധ്യക്ഷ സ്ഥാനം രാജി വച്ചു. മുഖ്യമന്ത്രിക്ക് അദ്ദേഹം രാജിക്കത്ത് നൽകി. ആനാരോഗ്യത്തെ തുടർന്നാണ് വിഎസ് സ്ഥാനം രാജി വച്ചത്. നാല് വർഷവും അഞ്ച് മാസവും അദ്ദേഹം അധ്യക്ഷനായി ഇരുന്നു.
സ്ഥാനമൊഴിയുന്ന കാര്യം അദ്ദേഹം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലിട്ട കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നാലര വർഷം പ്രവർത്തിച്ച് 11 റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചതായി അദ്ദേഹം കുറിപ്പിൽ പറയുന്നു. സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂർണ രൂപം
പ്രിയമുള്ളവരെ,
ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ നാലര വർഷമായി പ്രവർത്തിക്കുകയും പതിനൊന്ന് പഠന റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തുകഴിഞ്ഞു. ഇതിനു വേണ്ടി സംസ്ഥാനത്തുടനീളം സഞ്ചരിക്കുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. നിരവധി സെമിനാറുകളും യോഗങ്ങളും നടത്തി. ഇത്തരം യോഗങ്ങളിലൂടെ ക്രോഡീകരിച്ച അഭിപ്രായ നിർദ്ദേശങ്ങൾ ശാസ്ത്രീയമായ പഠനങ്ങൾക്ക് വിധേയമാക്കിയപ്പോഴാണ് റിപ്പോർട്ടുകൾ രൂപപ്പെട്ടത്. രണ്ട് റിപ്പോർട്ടുകൾകൂടി തയ്യാറാക്കിയിട്ടുണ്ട്. അതിൻറെ പ്രിൻറിങ്ങ് ജോലികൾ തീരുന്ന മുറയ്ക്ക് അതും സർക്കാരിന് സമർപ്പിക്കാനാവും.
എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്ക് തുടരാനാവാതെ വന്നിരിക്കുന്നു. തലച്ചോറിലുണ്ടായ രക്തപ്രവാഹത്തെത്തുടർന്ന് ഡോക്ടർമാരുടെ കർശന നിബന്ധനകൾക്ക് വിധേയമായി തുടരുന്നതിനാൽ, യോഗങ്ങൾ നടത്താനോ, ചർച്ചകൾ സംഘടിപ്പിക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ, 31-01-2021 തിയ്യതി വെച്ച് ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി ഞാൻ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്നത്തിൻറെ ഫലമായാണ് കമ്മീഷൻറെ പഠന റിപ്പോർട്ടുകളുണ്ടായത്. ഈ യജ്ഞത്തിൽ സഹകരിച്ച എല്ലാവരോടും അകൈതവമായ കൃതജ്ഞത അറിയിക്കുന്നു. സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുക. അതുണ്ടാവും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates