തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തില്‍ പൊതുഭരണ വകുപ്പിലെ ആറു ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. 18 ശതമാനം പലിശ സഹിതം പണം തിരിച്ചടയ്ക്കാനാണ് നിര്‍ദേശം. ഇവര്‍ 22,600 മുതല്‍ 86,000 രൂപ വരെ തിരിച്ചടയ്ക്കണമെന്നാണ് കണക്കാക്കപ്പെടുന്നത്.
പൊതുഭരണ വകുപ്പിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാരായ ആറു ജീവനക്കാര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയത്. അനധികൃതമായി ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയവരെ പിരിച്ചു വിടണമെന്ന് പൊതുഭരണ വകുപ്പ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
ആദ്യഘട്ട നടപടി എന്ന നിലയിലാണ് അനധികൃതമായി കൈപ്പറ്റിയ തുകയും 18 ശതമാനം പലിശയും കൂടി തിരിച്ചടയ്ക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. പണം സര്‍ക്കാരിന് തിരികെ ലഭിച്ചശേഷം, ഇവരെ പിരിച്ചുവിടുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ആലോചിച്ച് തീരുമാനമെടുക്കാമെന്നാണ് നിലവിലെ ധാരണ.
ഉന്നത സർക്കാർ ജോലിയുള്ളവരും ബിഎംഡബ്ലിയു കാർ അടക്കം ആഡംബര വാഹനങ്ങളുള്ളവരും ക്ഷേമ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. ഗസ്റ്റഡ് ഉദ്യോഗസ്ഥരും കോളജ് അധ്യാപകരുമടക്കം 1458 പേർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായാണ് കണ്ടെത്തിയത്. തുടർന്നാണ് സർക്കാർ വിശദമായ പരിശോധന നടത്തി പണം പലിശയടക്കം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates