

തിരുവനന്തപുരം: ഏഷ്യയിൽ തന്നെ ഏറ്റവും കൂടുതൽ സ്ത്രീകൾ ഒരുമിച്ച് അണിനിരക്കുന്ന ആരാധനാചടങ്ങാണ് ആറ്റുകാൽ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്നാണ് ആറ്റുകാൽ ഭഗവതീ ക്ഷേത്രം അറിയപ്പെടുന്നതും. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീഭദ്രകാളിയാണ് ആറ്റുകാൽ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ആറ്റുകാലമ്മ. കണ്ണകി, അന്നപൂർണേശ്വരി എന്നീ ഭാവങ്ങളിലും ദേവിയെ ഭക്തർ സങ്കൽപ്പിക്കുന്നു.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 2 കിലോമീറ്റര്‍ തെക്കുമാറി കിള്ളിയാറിന്റെ തീരത്താണ് ആറ്റുകാല്‍ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൊങ്കാലക്ക് എട്ട് ദിവസം മുന്‍പ്, അതായത് കാര്‍ത്തിക നാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ പത്താം ദിവസമായ ഉത്രം നാളിലാണ് അവസാനിക്കുന്നത്.. പൊങ്കാല ഇട്ടാല്‍ ആപത്തുകള്‍ ഒഴിഞ്ഞു ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും മോക്ഷം ലഭിക്കുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
ദ്രാവിഡജനതയുടെ ദൈവാരാധനയുമായി ബന്ധപ്പെട്ട ഒരു ആചാരമാണ് പൊങ്കാല. ഒരു ആത്മസമര്‍പ്പണമാണ്. പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ മനസ്സിനുള്ളിലെ ആഗ്രഹങ്ങള്‍ സാധിക്കപ്പെടും എന്നാണ് പൊങ്കാലയിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. പഞ്ചഭൂതാത്മകമായ ശരീരത്തെ ദേവിയായ പരമാത്മാവില്‍ ലയിപ്പിക്കുക എന്നതാണ് പൊങ്കാലയുടെ സങ്കല്‍പ്പം.
പൊങ്കാലയ്‌ക്ക് മുന്‍പ് ഒരാഴ്ച എങ്കിലും വ്രതം നോറ്റിരിക്കണം. ദിവസം രണ്ടുനേരം കുളിച്ച്, മത്സ്യം, മുട്ട, മാംസം എന്നിവ ഒഴിവാക്കി, സസ്യാഹാരം മാത്രം കഴിച്ച് മനഃശുദ്ധിയോടും ശരീര ശുദ്ധിയോടും കൂടി വേണം വ്രതം എടുക്കാന്‍. പൊങ്കാലയുടെ തലേദിവസം ഒരിക്കല്‍ മാത്രമേ ആഹാരം കഴിക്കാവൂ എന്നാണ് വിശ്വാസം. ഇപ്പോൾ ഒരു നേരം മാത്രം അരി ആഹാരം കഴിയ്‌ക്കുക എന്നായി മാറിയിട്ടുണ്ട്.
പൊങ്കാലയ്‌ക്ക് മുന്‍പ് ഭക്തർ ക്ഷേത്രദര്‍ശനം നടത്തും. പൊങ്കാല ഇടുന്നതിന് അനുവാദം ചോദിക്കുന്നതിനാണ് ദർശനം നടത്തുന്നത്. പൊങ്കാല അടുപ്പിന് സമീപം ഗണപതിയ്‌ക്ക് വയ്‌ക്കുക എന്ന ചടങ്ങുണ്ട്. തൂശനിലയില്‍ അവില്‍, മലര്‍, വെറ്റില, പാക്ക്, പഴം, ശര്‍ക്കര, പൂവ്, ചന്ദനത്തിരി, നിലവിളക്ക്, നിറനാഴി, കിണ്ടിയില്‍ വെള്ളം എന്നിവ വയ്‌ക്കണം.
പുതിയ മണ്‍കലത്തിലാണ് പൊങ്കാല ഇടേണ്ടത്. പ്രപഞ്ചത്തിന്റെ പ്രതീകമായ മണ്‍കലം ശരീരമായി സങ്കൽപ്പിച്ച്, അതില്‍ അരിയാകുന്ന മനസ്സ് തിളച്ച് അതിന്റെ അഹംബോധം നശിക്കുകയും, ശര്‍ക്കരയാകുന്ന പരമാനന്ദത്തില്‍ ചേര്‍ന്ന് ആത്മസാക്ഷാത്കാരത്തിന്റെ പായസമായി മാറുന്നു എന്നാണ് പൊങ്കാല കൊണ്ട് അർത്ഥമാക്കുന്നത്.
പൊങ്കാല അടുപ്പില്‍ തീകത്തിച്ചതിനുശേഷം മാത്രമേ ജലപാനം പാടുള്ളൂ എന്നാണ് വിശ്വാസം. നിവേദ്യം തയാറായതിനു ശേഷം മാത്രമേ ആഹാരം കഴിക്കാവൂ. പൊങ്കാലയില്‍ സാധാരണയായി വെള്ള ചോറ്, വെള്ളപായസം, ശര്‍ക്കര പായസം എന്നിവയാണ് ഉണ്ടാക്കുക. നിവേദ്യം തയ്യാറായശേഷം തെരളി (കുമ്പിളപ്പം), മണ്ടപ്പുട്ട് മുതലായവയും ഉണ്ടാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates