കോഴിക്കോട്; വീട്ടിലെ കിടപ്പുമുറിയിലേക്ക് ഓടിക്കയറിവന്ന് അക്രമം നടത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കൂരാച്ചുണ്ട് പൂവ്വത്തുംചോല ആലമല മോഹനന്റെ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടുപന്നികൾ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയത്. ഉച്ച വരെ വീടിനുള്ളിൽ ഇവ പരാക്രമം നടത്തി. കാട്ടുപന്നികളുടെ ആക്രമണത്തിൽ നിന്ന് കുടുംബാംഗങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാട്ടുപന്നികൾ എത്തിയ സമയത്ത് കെഎസ്ഇബി ജീവനക്കാരനായ മോഹനനും ഭാര്യ ലീലാമ്മയും മകൻ അഭിജിത്തുമാണ് വീട്ടിലുണ്ടായിരുന്നത്. പന്നികളെക്കണ്ട വീട്ടുകാർ ഓടി പുറത്തിറങ്ങി. മുൻവാതിൽ വഴിയാണ് പന്നികൾ അകത്തേക്ക് കയറിയത്. രക്ഷപ്പെടാനുള്ള വ്യഗ്രതയിൽ പന്നികൾ കിടപ്പുമുറിയിലേക്ക് ഓടിക്കയറിയതിനുശേഷം വാതിൽ താനേ അടഞ്ഞുപോകുകയായിരുന്നു.
വാതിൽ പൂട്ടി പുറത്തിറങ്ങിയ വീട്ടുകാർ വനപാലകരെയും നാട്ടുകാരെയും വിവരമറിയിച്ചു. പുറത്തിറങ്ങാൻ കഴിയാതായതോടെ പന്നികൾ മുറിയിലെ കിടക്ക കുത്തിക്കീറി നശിപ്പിക്കുകയും ഫർണീച്ചറുകളും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്തു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാൻ തോക്കിന് ലൈസൻസ് ലഭിച്ച ചക്കിട്ടപാറയിലെ കർഷകനായ മുക്കള്ളിൽ ഗംഗാധരനെത്തി 10.45-ന് ഒരു പന്നിയെ ജനലഴികൾക്കുള്ളിലൂടെ വെടിവെച്ചുകൊന്നു. തോക്ക് കേടായതിനെ തുടർന്ന് രണ്ടു മണിക്കൂർ നേരത്തെ കാത്തിരിപ്പിനുശേഷമാണ് അവിടനല്ലൂർ സ്വദേശി രഘുനാഥ് എന്ന കർഷകനെത്തിയത്. അദ്ദേഹം മൂന്ന് തവണ വെടിവെച്ചതിനുശേഷമാണ് രണ്ടാമത്തെ പന്നി ചത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates