തൊടുപുഴ: ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ തോല്‍പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സ്ഥാനമേറ്റതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് ടിവികെ സ്വീകരിച്ച നിലപാടുകളും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും ചര്‍ച്ചയാകുന്നു. സ്റ്റാലിൻ സര്‍ക്കാരുമായി മികച്ച ബന്ധം പുലര്‍ത്തുമ്പോഴും മുല്ലപ്പെരിയാറിൽ ഒരു സമവായം പിണറായി സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. വൈകാരികമായ ഈ വിഷയത്തിൽ സ്വീകരിക്കുന്ന ഏതു നിലപാടും തമിഴ് വികാരത്തെ വ്രണപ്പെടുത്തിയേക്കുമെന്ന ആശങ്കകളാണ് സ്റ്റാലിൻ സര്‍ക്കാരിനെയും പിന്നോട്ടുവലിച്ചത്
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുമെന്നായിരുന്നു ടിവികെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. മുഖ്യമന്ത്രിയായതോടെ വാക്കുപാലിക്കുമോ വിജയ് എന്നതാണ് കേരളത്തെയും ആശങ്കയിലാക്കുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്നും കേരള - തമിഴ്‌നാട് അതിര്‍ഥിയിലുള്ള മംഗളാദേവി ക്ഷേത്രം തുറന്നുനല്‍കുമെന്നും തേനിയിലെ വോട്ടര്‍മാര്‍ക്ക് വിജയ് വാഗ്ദാനം ചെയ്തിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും ഇതേ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും പരിഹാരം കണ്ടെത്താനായിട്ടില്ല എന്നതിനാല്‍ അവര്‍ക്ക് ജനവിശ്വാസം നേടാന്‍ സാധിച്ചിരുന്നില്ല.
രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കുനില്‍ക്കാതെ തമിഴ്‌നാടിന്റെ അവകാശങ്ങള്‍ നേടിയെടുക്കുമെന്ന് വാക്കുനല്‍കിയ വിജയ്‌ക്കൊപ്പം നിന്നു തേനിയിലെ വാട്ടര്‍മാര്‍. ജില്ലയിലെ നാലില്‍ രണ്ടുമണ്ഡലങ്ങളിലും ടിവികെ സ്ഥാനാര്‍ഥികള്‍ക്കായിരുന്നു ജയവും.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പതിവായി രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാറുള്ള കമ്പത്തെ കര്‍ഷക സംഘടനകള്‍ ടിവികെയ്‌ക്കൊപ്പമായിരുന്നു. തെരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തിനു പ്രഥമ പരിഗണന നല്‍കുമെന്ന് ടിവികെ സ്ഥാനാര്‍ഥികള്‍ ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates