വ്യാജ രേഖയുമായി രാഖി എത്തിയത് കുടുംബസമേതം; ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയെന്ന് ആരോപിച്ച് ബഹളം, ഒടുവില്‍ കുടുങ്ങി

വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ജോലിക്ക് ചേരാന്‍ എത്തിയ രാഖി എത്തിയത് കുടുംബസമേതം
രാഖിയെ അറസ്റ്റ് ചെയ്യുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
രാഖിയെ അറസ്റ്റ് ചെയ്യുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
2 min read


കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ജോലിക്ക് ചേരാന്‍ എത്തിയ രാഖി എത്തിയത് കുടുംബസമേതം. എഴുകോണ്‍ ബദാം ജങ്ഷന്‍ രാഖി നിവാസില്‍ ആര്‍ രാഖിയെയാണ് (25) ഈസ്റ്റ് പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം എത്തിയ രാഖി റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പിഎസ്‌സിയുടെ അഡൈ്വസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്‌മെന്റ് ലെറ്റര്‍ എന്നിവ സഹിതമാണ് എത്തിയത്. രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കലക്ടര്‍ക്കും കരുനാഗപ്പള്ളി പൊലീസിലും പരാതി നല്‍കി.

പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്‌സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നെന്നും അഡൈ്വസ് മെമ്മോ തപാലില്‍ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്‌സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ വിവരം മാധ്യമങ്ങളെ അറിയിക്കുമെന്നും പറഞ്ഞു ബഹളമുണ്ടാക്കി. പിഎസ്‌സി റീജനല്‍ ഓഫിസര്‍ ആര്‍ ബാബുരാജ്, ജില്ലാ ഓഫിസര്‍ ടിഎ തങ്കം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍, ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്നു തെളിഞ്ഞു.

രാഖി കുറ്റം സമ്മതിച്ചതായും ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘര്‍ഷത്തില്‍ ചെയ്തതാണെന്നു പറഞ്ഞതായും പൊലീസ് പറഞ്ഞു. രേഖകള്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് ഭര്‍ത്താവിനും കുടുംബത്തിനും അറിവില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ പേര്‍ക്കു പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.

രാഖിയും ഭര്‍ത്താവും രേഖകള്‍ ഫോണിലാണ് കാണിച്ചത്. യഥാര്‍ഥ രേഖകള്‍ ഹാജരാക്കാനും രേഖാമൂലം പരാതി നല്‍കാനും പറഞ്ഞിട്ടും ഇരുവരും കൂട്ടാക്കിയില്ലെന്നും പിഎസ്‌സി അധികൃതര്‍ പറഞ്ഞു. ഫോണില്‍ കാണിച്ച രേഖകള്‍ ആദ്യ പരിശോധനയില്‍ തന്നെ വ്യാജമാണെന്നു തെളിഞ്ഞു. പിഎസ്‌സി ചെയര്‍മാന്റെ നിര്‍ദേശ പ്രകാരം  പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റില്‍ 102 ാം റാങ്ക് ഉണ്ടെന്നും രാഖി പറഞ്ഞിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് എക്‌സാം എഴുതി എന്നു രാഖി പറഞ്ഞ ദിവസം എക്‌സാം സെന്ററായ സ്‌കൂളില്‍ പരീക്ഷ നടന്നിട്ടില്ല എന്നും തെളിഞ്ഞു.

2021 നവംബര്‍ മാസത്തില്‍ നടന്ന എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് പുറത്തു വന്നത്. ഈ ലിസ്റ്റില്‍ 22ാം റാങ്ക് നേടി എന്നവകാശപ്പെട്ടാണ് രാഖി എത്തിയത്. യഥാര്‍ഥ ലിസ്റ്റില്‍ 22ാം സ്ഥാനം മറ്റൊരാള്‍ക്കാണ്. കൂടാതെ 22ാം റാങ്ക് നേടിയ ആളുടെ പേര് റാങ്ക് ലിസ്റ്റിന്റെ രണ്ടാം പേജിലുമാണ്. രാഖി ഹാജരാക്കിയത് ഒന്നാം പേജില്‍ അവസാനമായി സ്വന്തം പേരു ചേര്‍ത്ത രീതിയിലായിരുന്നു. നിയമന ഉത്തരവു നല്‍കി ഒപ്പിട്ടിരിക്കുന്നത് ഡിസ്ട്രിക്ട് ഓഫിസര്‍, റവന്യു ഡിപ്പാര്‍ട്‌മെന്റ് എന്നാണ്. റവന്യു വകുപ്പിലെ നിയമന ഉത്തരവുകളില്‍ ഒപ്പിടേണ്ടത് കലക്ടര്‍മാരാണ്.പിഎസ്‌സി അഡൈ്വസ് മെമ്മോയുടെ ഘടനയിലും അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങളുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com