അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എന്നു പറഞ്ഞു വീട്ടില്‍നിന്നിറങ്ങി; യുവതി പാറമടയില്‍ മരിച്ച നിലയില്‍, ദുരൂഹതയെന്ന് ബന്ധുക്കള്‍

മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു
മരിച്ച മഞ്ജു
മരിച്ച മഞ്ജു
Updated on
1 min read


കല്‍പ്പറ്റ: അമ്പലവയല്‍ മഞ്ഞപ്പാറയിലെ പാറമടയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കുന്നമ്പറ്റ പെരിഞ്ചിറ സതീഷ്‌കുമാറിന്റെ ഭാര്യ മഞ്ജു (29) വിനെയാണ് ഇന്നലെ അമ്പലവയലിലുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തി. മേപ്പാടി കുന്നമ്പറ്റയില്‍ നിന്ന് ഇവര്‍ മഞ്ഞപ്പാറയില്‍ എന്തിന് വന്നുവെന്നതാണ് ദുരൂഹമായിരിക്കുന്നത്. ഇക്കാര്യം ബന്ധുക്കള്‍ക്കും അറിയില്ല. തന്റെ മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ശ്യാമള അന്വേഷണ സംഘത്തോട് പറഞ്ഞു. മഞ്ജുവിന്റെ അമ്മ വൃക്കേരോഗിയാണ്. ഇവര്‍ ചികിത്സക്ക് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോകുമ്പോള്‍ സാധാരണയായി മഞ്ജുവാണ് കൂടെ പോകുന്നത്.

പതിവ് പോലെ ഞായറാഴ്ച അമ്മയെ ഡോക്ടറെ കാണിക്കണമെന്ന് പറഞ്ഞാണ് യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചെത്താതെ വന്നതോടെ സതീഷ് അമ്മയെ വിളിച്ചപ്പോള്‍ അവിടേക്ക് എത്തിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. 

മൃതദേഹം കണ്ടെത്തിയ മഞ്ഞപ്പാറ ഭാഗത്ത് യുവതി എത്തിയത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. തനിച്ചുനിന്ന യുവതിയോട് എവിടെ പോകുന്നുവെന്ന് ചോദിച്ചെങ്കിലും ബന്ധുവീട്ടില്‍ വന്നതാണെന്നായിരുന്നുവെത്രേ മറുപടി. ഇതിന് ശേഷം ക്വാറിക്കുളങ്ങളുള്ള ഭാഗത്തേക്ക് നടന്നുപോയതായും പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ സമയം ഒരു ജീപ്പും ഈ വഴി പോയിരുന്നുവെന്നുള്ള വിവരവും നാട്ടുകാര്‍ കൈമാറിയിട്ടുണ്ട്. 

ചൊവ്വാഴ്ച എട്ടരയോടെ പ്രദേശവാസികള്‍ തന്നെയാണ് മൃതദേഹം കണ്ടത്. ബാഗും ചെരിപ്പും മാസ്‌കും യുവതി കഴിച്ചതെന്ന് കരുതുന്ന പഴത്തിന്റെ ബാക്കിയും കുളത്തിന്റെ കരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ മജ്ഞു ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഇവിടെ നിന്ന് കണ്ടെത്താനായില്ല. എഎസ്പി അജിത്കുമാര്‍, സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി വി വി ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com