

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണം നേരിടുന്ന പി പി ദിവ്യയെ പൊലീസ് ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ദിവ്യക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി. പി പി ദിവ്യ വാണ്ടഡ് എന്നെഴുതിയ പോസ്റ്ററുമായി കണ്ണൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി.
തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലും സ്റ്റേഷന്റ മതിലിലും പോസ്റ്റര്‍ പതിപ്പിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ പോസ്റ്റര്‍ പതിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പഞ്ചായത്ത് കവാടത്തിലും ലുക്ക്ഔട്ട് നോട്ടീസ് പതിപ്പിച്ചു.
തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനുള്ളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. അതേസമയം പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂര്‍ കലക്ടറേറ്റിലെ ജീവനക്കാര്‍ മാര്‍ച്ച് നടത്തി. കണ്ണൂർ ടൗൺ സ്റ്റേഷനിൽ വലിയ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചത് പൊലീസുമായി സംഘർഷത്തിനിടയാക്കി. ഇതിനു ശേഷം ടൗൺ സ്റ്റേഷനു മുൻപിൽ നടന്ന സമരം സംസ്ഥാന വൈസ് പ്രസിഡൻ്റ് റോബർട്ട് ജോർജ് വെള്ളർവള്ളി ഉദ്ഘാടനം ചെയ്തു. പി പി ദിവ്യയെ അറസ്റ്റിൽ നിന്നും സംരക്ഷിക്കുന്നത് സർക്കാരാണെന്ന് അദ്ദേഹം ആരോപിച്ചു.
പാലക്കയം തട്ടിലെ റിസോർട്ടിൽ ദിവ്യ ഒളിവിൽ താമസിക്കുന്ന കാര്യം യൂത്ത് കോൺഗ്രസിനറിയാം. പൊലീസിന് ഇക്കാര്യം അറിയാമായിരുന്നിട്ടും അറസ്റ്റ് ചെയ്യാത്തത് സർക്കാരിൻ്റെ ഭാഗത്തു നിന്നുള്ള ഒത്തുകളിയുടെ ഭാഗമാണ്. കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയെ അന്വേഷണ ചുമതല ഏൽപ്പിച്ചത് കേസ് അട്ടിമറിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ഫർസിൻ മജിദ് സ്വാഗതം പറഞ്ഞു. പ്രനിൽ മതുക്കോത്ത്, മഹിതാ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി. അൻപതോളം പ്രവർത്തകർ ലുക്ക് ഔട്ട് നോട്ടിസ് പ്രസിദ്ധീകരിക്കൽ സമരത്തിൽ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates