കോട്ടയം; അച്ഛന്റെ ശസ്ത്രക്രിയയ്ക്ക് കൂട്ടിരിക്കാനെത്തിയ യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കീരിത്തോട് അഞ്ചുകുടി ചാലില്‍ പിഎസ് അഖിലി(31)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്റെ ശസ്ത്രക്രിയയ്ക്കായാണ് അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഫോറന്‍സിക് വിഭാഗത്തിനുമുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. കാറിന്റെ എസിയില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ അഖിലിന്റെ അച്ഛന് ബുധനാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അമ്മയും അഖിലും ആശുപത്രിയില്‍ എത്തിയത്. ചൊവ്വാഴ്ച രാവിലെ അമ്മയോട് തലവേദനയുണ്ടെന്നും കാറില്‍ അല്പനേരം ഇരിക്കട്ടെയെന്നും പറഞ്ഞ് അഖില്‍ ഫൊറന്‍സിക് വിഭാഗത്തിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് പോയി. നാലുമണിയായിട്ടും കാണാതെവന്നപ്പോള്‍ അമ്മ ഫോണില്‍ വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല.
തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് കാറില്‍ ബോധരഹിതനായി കിടക്കുന്ന അഖിലിനെ കണ്ടത്. ഉടന്‍തന്നെ സമീപത്തുള്ളവരുടെ സഹായത്തോടെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിച്ചു. സ്റ്റിയറിങ്ങിലേക്ക് കൈകള്‍വെച്ച് കിടക്കുന്ന നിലയിലാണ് അഖിലിനെ കണ്ടത്. പുറത്തും കൈകളിലും പൊള്ളലേറ്റതുപോലുള്ള പാടുകളുണ്ടായിരുന്നു. ഇത് എ.സി.യില്‍നിന്നുള്ള കാര്‍ബണ്‍ അടങ്ങിയ മാലിന്യം ശ്വസിച്ച് ഉണ്ടായതാകാമെന്നാണ് നിഗമനം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഗാന്ധിനഗര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനും രാസപരിശോധനയ്ക്കും ശേഷമേ മരണകാരണം വ്യക്തമാകൂ.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates