വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ചു; ലക്ഷക്കണക്കിന് രൂപയും പാസ്പോർട്ടുകളും തട്ടി; ട്രാവൽസ് ഉടമ അറസ്റ്റിൽ
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളെ കബളിപ്പിച്ച സംഭവത്തിൽ ട്രാവൽസ് ഉടമ അറസ്റ്റിൽ. കായംകുളത്തിന് സമീപമാണ് തട്ടിപ്പ്. നിരവധി യുവാക്കളിൽ നിന്നു ലക്ഷണക്കിന് രൂപയും പാസ്പോർട്ടുകളും ഇയാൾ തട്ടിയെടുത്തതായാണ് പരാതി. കായംകുളം പുതുപ്പള്ളി ഗോവിന്ദമുട്ടത്ത് പ്രവർത്തിക്കുന്ന അനിതാ ട്രാവൽസ് ഉടമയായ കണ്ണമംഗലം വില്ലേജിൽ ഉഷസ് വീട്ടിൽ കൃഷ്ണകുമാർ (50)ആണ് പിടിയിലായത്. ഇയാൾ നിരവധി പേരെ പറ്റിച്ച് പണം തട്ടിയെന്നു പൊലീസ് വ്യക്തമാക്കി.
കൊല്ലം ജില്ലയിലെ വെട്ടിക്കവല സ്വദേശിയായ യുവാവിന് മലേഷ്യയിൽ സ്റ്റോർ കീപ്പർ ജോലിക്കുള്ള വിസയും ടിക്കറ്റും നൽകാമെന്ന് പറഞ്ഞ് 95,000 രൂപ തട്ടിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. തുടരന്വേഷണത്തിൽ കൂടുതൽ തട്ടിപ്പുകൾ പുറത്തായി. ഭർത്താവിന് ജോലി വാഗ്ദാനം നൽകി പ്രതികൾ കന്യാകുമാരി സ്വദേശിനിയിൽ നിന്നു 50,000 രൂപ, അയർലൻഡിൽ ജോലി വാഗ്ദാനം ചെയ്ത് ചൂനാട് സ്വദേശികളായ യുവാക്കളിൽ നിന്ന് നാല് ലക്ഷം, കൊട്ടാരക്കര വെളിയം സ്വദേശിയിൽ നിന്നു ഒരു ലക്ഷം രൂപ തട്ടിയതായും തെളിഞ്ഞു.
കൃഷ്ണ കുമാറിന്റെ ഭാര്യ അനിതയാണ് കേസിലെ രണ്ടാം പ്രതി. ട്രാവൽസിൽ വച്ചും ഭാര്യയുടെ പേരിലുള്ള ആക്സിസ് ബാങ്കിലെ അക്കൗണ്ട് മുഖാന്തരവും ആണ് പണമിടപാടുകൾ. ട്രാവൽസിന് ലൈസൻസില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഏജൻസി നടത്താനോ വിദേശത്തേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിനോ ലൈസൻസില്ല. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ നിന്നായി നിരവധി പേരിൽ നിന്നു പണവും പാസ്പോർട്ടും ഇത്തരത്തിൽ തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു.
കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ നിർദ്ദേശപ്രകാരം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

