

ബംഗളൂരു: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നു എന്ന വാർത്ത നിഷേധിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ബിജെപിയുടെ അംഗത്വ ക്യാംപെയ്നിനിടെ അഞ്ജു എത്തിയത് വ്യക്തിപരമായ കാര്യത്തിനാണെന്ന് മുരളീധരൻ പറഞ്ഞു. വേദിയിലെത്തിയവരെ പാർട്ടി പതാക നൽകിയാണ് സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് അഞ്ജുവിനും പതാക നൽകിയത്. അല്ലാതെ അഞ്ജു ബിജെപിയിൽ ചേർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചു.
ബംഗളൂരുവിൽ അഞ്ജു ഒരു അക്കാദമി തുടങ്ങുന്നുണ്ട്. ഈ പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനാണ് അഞ്ജു എത്തിയത്. അഞ്ജുവിന്റെ സൗകര്യം അനുസരിച്ചാണ് അവർ അവിടെ തന്നെ കാണാൻ അവർ എത്തിയത്. പാർട്ടി മെമ്പർഷിപ്പ് നൽകിയവർക്ക് പതാകയോടൊപ്പം റസീപ്റ്റും നൽകിയിരുന്നു. എന്നാൽ അഞ്ജുവിന് പതാക മാത്രമാണ് നൽകിയതെന്നും മുരളീധരൻ വ്യക്തമാക്കി.
തന്റെ മതവും രാഷ്ട്രീയവും സ്പോർട്സാണെന്ന് അഞ്ജു പറഞ്ഞു. വി മുരളീധരൻ കുടുംബസുഹൃത്താണ്. വ്യക്തിപരമായ പ്രോജക്ടിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രിയെ കാണാനെത്തിയത്. അപ്പോൾ അവർ നൽകിയ സ്വീകരണം ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്നും അഞ്ജു വിശദീകരിച്ചു. അംഗത്വ ക്യാംപെയ്നില്‍ മുരളീധരനും ബി.എസ്. യെദിയൂരപ്പയ്ക്കുമൊപ്പം അഞ്ജു പാര്‍ട്ടി പതാകയേന്തി നില്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് അഞ്ജു ബിജെപിയിൽ ചേർന്നെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates