തിരുവനന്തപുരം: കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ കര്‍ണാടകം കേരള അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കും. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടൻ പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കര്‍ണാടകം അതിര്‍ത്തികള്‍ അടച്ചതോടെ ചരക്കുനീക്കം അടക്കമുള്ള കാര്യങ്ങളില്‍ കേരളം വൻ പ്രതിസന്ധി നേരിടുകയാണ്. വിദഗ്ധ ചികിത്സ വേണ്ട രോഗികള്‍ അതിര്‍ത്തികള്‍ അടഞ്ഞതോടെ മംഗലാപുരത്തേക്ക് പോകാനാകാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ചികിത്സ കിട്ടാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്. മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയും മഞ്ചേശ്വരം സ്വദേശി ശേഖറുമാണ് മരിച്ചത്. ഇരുവരും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത്.
അതിനിടെ മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്‍റെ ലോക് ഡൗണ്‍ നിയമത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കളക്ടർ ടി വി സുഭാഷ് കർണാടക ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചു. ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. ബദൽ പാതകൾ പ്രായോഗികമല്ലെന്നും കളക്ടർ കത്തിൽ ചൂണ്ടിക്കാട്ടി. അതിർത്തികൾ അടച്ച സംഭവത്തിലെ ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates