അധികൃതരുടെ കണ്ണ് വെട്ടിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിവി സ്ഥാപിച്ചു

സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.
അധികൃതരുടെ കണ്ണ് വെട്ടിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ടിവി സ്ഥാപിച്ചു
Updated on
1 min read

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരുടെ ബ്ലോക്കില്‍ അധികൃതര്‍ അറിയാതെ ടെലിവിഷന്‍ സ്ഥാപിച്ചു. ഇതറിഞ്ഞയുടന്‍ ജയില്‍ സൂപ്രണ്ട് ടിവി പിടിച്ചെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. നാലുദിവസം മുന്‍പാണ് ജയിലില്‍ ടെലിവിഷന്‍ സ്ഥാപിച്ചത്.

പഴയ മോഡലിലുള്ള പുത്തന്‍ ടെലിവിഷനാണ് ജയിലില്‍ നിന്ന് കണ്ടെത്തിയത്. ഇത് നാലുദിവസം മുന്‍പാണ് പ്രത്യേക രീതിയില്‍ പാക്ക് ചെയ്ത് ജയിലിനുള്ളിലെത്തിച്ചത്. അന്നുതന്നെ ടെലിവിഷന്‍ സ്ഥാപിക്കുകയും ചെയ്തു. ഗേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ആള്‍ പെട്ടി തുറന്നുനോക്കാതെ കടത്തിവിടുകയായിരുന്നു. ചില ഉദ്യോഗസ്ഥരുടെ അനുമതിയോടെയാണ് ഇത് നടന്നതെന്നാണ് വിവരം.  

സ്വന്തം പണം ഉപയോഗിച്ചാണ് തടവുകാര്‍ ടിവി വാങ്ങിയതെന്നാണ് പറയുന്നത്. ഇവരുടെ വേതനത്തിന്റെ ഒരു ഭാഗം വീട്ടിലേക്ക് അയയ്ക്കുന്നുണ്ട്. അതില്‍ നിന്നുള്ള വിഹിതം ശേഖരിച്ച് പുറത്തു നിന്ന് ആരോ ടിവി വാങ്ങിനല്‍കുകയായിരുന്നു. ഒന്നാം ബ്ലോക്കില്‍ ഇരുനൂറോളം തടവുകാരാണുള്ളത്. സംഭവം ഗൗരവത്തോടെയാണ് ജയിലധികൃതര്‍ കാണുന്നത്. ഇക്കാര്യം ജയില്‍ ഡിഐജിയുടെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്.

ആയിരത്തഞ്ഞൂറോളം തടവുകാരുള്ള ജയിലില്‍ കാന്റീനിലേക്കും ഗോഡൗണിലേക്കും മറ്റും ലോറിയില്‍ സാധനങ്ങള്‍ സ്ഥിരമായി കൊണ്ടുപോകാറുണ്ട്. ഈ ലോറിയില്‍ ടിവി കടത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ടിവിക്കുള്ളില്‍ ലഹരിവസ്തുക്കള്‍ പോലുള്ള സാധനങ്ങള്‍ കടത്തിയതായും സംശയമുണ്ട്. നിലവില്‍ മാര്‍ക്കറ്റിലുള്ള എല്‍സിഡി, എല്‍ഇഡി ടിവികള്‍ ഉള്ളപ്പോള്‍ വലിയ ടിവി വാങ്ങിയത് ഇതിനാലാകാമെന്നാണ് സംശയിക്കുന്നത്.

പുതിയ ചെരുപ്പിന്റെ ഉള്‍ഭാഗം തുരന്ന് അതില്‍ ലഹരിവസ്തുക്കള്‍ പോലുള്ളവ നിറച്ച് സെന്‍ട്രല്‍ ജയിലില്‍ കടത്താറുണ്ടെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. മാസങ്ങള്‍ക്കു മുന്‍പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കിണര്‍ വൃത്തിയാക്കിയപ്പോള്‍ ചാക്കുകണക്കിന് പുതിയ ചെരുപ്പുകള്‍ ലഭിച്ചതാണ് ഈ സംശയത്തിനാധാരം. ചെരുപ്പില്‍ പലതിന്റെയും ഉള്‍വശം തുരന്നെടുത്ത നിലയിലായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com