ഒരു കാലത്ത് ജീപ്പായിരുന്നു മലയോര മേഖലയിലെ താരം. കാടും മലയും താണ്ടുന്ന ജീപ്പ് അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം പോലുമായിരുന്നു. അത്തരത്തിൽ ഓർമകൾ ഏറെയുള്ള ഒരു വാഹനത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ഐഎഎസുകാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
ആ പഴയകാല വാഹനത്തെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലല്ല ജീപ്പിന്റെ ശോചനീയാവസ്ഥയിൽ സങ്കടപ്പെട്ടാണ് കണ്ണന്താനം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഔദ്യോഗിക ജീവിതത്തിലെ ആദ്യ വാഹനമാണിത്. 1981ല്‍ മൂന്നാര്‍/ ദേവികളും സബ് കലക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ചത് മഹീന്ദ്ര ജീപ്പായിരുന്നു. KL 6 0842 എന്നായിരുന്നു ഈ വാഹനത്തിന്റെ നമ്പർ. എന്നാല്‍ ഇപ്പോള്‍ ഈ വാഹനം സബ് കലക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണ്. ഈ ജീപ്പിനൊപ്പം നിരവധി മനോഹരമായ ഓർമകളുണ്ട്. ഒപ്പം അക്കാലത്തുണ്ടായിരുന്ന ചിലരെ ഇന്ന് നേരിൽ കാണാനും സാധിച്ചു- കണ്ണന്താനം കുറിച്ചു.
ഗൃഹാതുരത്വമുള്ള ഓർമകളാണെന്നും അന്ന് മഹീന്ദ്ര ജീപ്പായിരുന്നുവെങ്കിൽ ഇന്ന് റെനോ ഡെസ്റ്ററാണ് സബ് കലക്ടറുടെ വാഹനമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അതേസമയം ഈ വാഹനം ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്ന് പോസ്റ്റിന് താഴെ പലരും അദ്ദേഹത്തിനോട് ചോദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates