ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവര്‍ത്തിച്ച് നടി

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍ വീണ്ടും
ആക്രമണ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവര്‍ത്തിച്ച് നടി
Updated on
1 min read

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആക്രമണത്തിനിരയായ നടി സുപ്രീംകോടതിയില്‍ വീണ്ടും.നടന് ദൃശ്യങ്ങള്‍ കാണിക്കുന്നതിന് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കിയ നടി പകര്‍പ്പ് നല്‍കരുതെന്ന് രേഖാമൂലം ആവശ്യപ്പെട്ടു.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വാദങ്ങള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം കോടതി ആവശ്യപ്പെട്ടത് പ്രകാരം കേസിലെ കക്ഷികള്‍ രേഖാമൂലം നല്‍കിയ ആവശ്യങ്ങളിലാണ് നടി മെമ്മറി കാര്‍ഡ് നല്‍കരുത് എന്ന ആവശ്യം ആവര്‍ത്തിച്ചത്. ദൃശ്യങ്ങള്‍ നല്‍കിയാല്‍ പ്രചരിക്കുമെന്നും തന്റെ സ്വകാര്യതയെ മാനിക്കണമെന്നും നടി ആവശ്യപ്പെട്ടു.കേസില്‍ നിര്‍ണായകമാണ് ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്.

കേസിന്റെ തുടര്‍നടപടികള്‍ക്ക് അതിന്റെ പകര്‍പ്പ് വേണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം.  ദൃശ്യങ്ങള്‍ ലഭിക്കാന്‍ ഏത് ഉപാധിയ്ക്കും തയാറാണെന്ന ദിലീപിന്റെ വാദത്തെ തള്ളിയ നടി ദൃശ്യങ്ങള്‍ പുറത്തുപോകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചു.

ദൃശ്യങ്ങളില്‍ പ്രത്യേകതരം വാട്ടര്‍ മാര്‍ക്കിട്ട് എങ്കിലും നല്‍കണമെന്ന് ദിലീപ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിയെന്ന നിലയില്‍ നടന് ദൃശ്യങ്ങള്‍ കാണുന്നതിന് തടസമില്ല എന്നു നടി സുപ്രീംകോടതിയെ അറിയിച്ചു. അതുകൊണ്ടു തന്നെ വിചാരണക്കോടതിയുടെ അനുമതിയോടെ ഇത് കാണാവുന്നതേയുള്ളുവെന്നും നടി വ്യക്തമാക്കി.

ദൃശ്യങ്ങള്‍ നല്‍കരുത് എന്ന മുന്‍ നിലപാട് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിച്ചു. എല്ലാവരുടെയും വാദമുഖങ്ങളും രേഖാമൂലം കൈമാറിയ സാഹചര്യത്തില്‍ ദിലീപിന്റെ ആവശ്യത്തില്‍ ഉടന്‍ സുപ്രീംകോടതി ഒരു തീരുമാനം എടുത്തേക്കും. നിലവില്‍ ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കേസിന്റെ വിചാരണ നടപടികള്‍ കോടതി നിര്‍ത്തി വെച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com