ആദ്യം ഇരുന്നത് ഡ്രൈവറുടെ സീറ്റിന് പിറകില്‍; മാറ്റിയിരുത്തിയ കണ്ടക്ടറുടെ തീരുമാനം ദൈവനിയോഗം; ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ആന്‍മേരി

ദൈവകൃപയും ഭാഗ്യവുമാണ് തനിക്ക് ജീവന്‍ തിരികെ നല്‍കിയതെന്ന് അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ ആന്‍മേരി
ആദ്യം ഇരുന്നത് ഡ്രൈവറുടെ സീറ്റിന് പിറകില്‍; മാറ്റിയിരുത്തിയ കണ്ടക്ടറുടെ തീരുമാനം ദൈവനിയോഗം; ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തില്‍ ആന്‍മേരി
Updated on
1 min read

കൊച്ചി: നാടിനെ നടുക്കിയ തിരുപ്പൂര്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് കോലഞ്ചേരി തിരുവാണിയൂര്‍ സ്വദേശി ആന്‍മേരി. എങ്കിലും ഇപ്പോഴും ആ ആപകടത്തിന്റെ നടുക്കം മനസില്‍ നിന്ന് മാറിയിട്ടില്ല. ദൈവകൃപയും ഭാഗ്യവുമാണ് തനിക്ക് ജീവന്‍ തിരികെ നല്‍കിയതെന്ന് അവിനാശിയില്‍ അപകടത്തില്‍പെട്ട കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയായ ഈ വിദ്യാര്‍ഥിനി പറയുന്നു.

ബംഗളൂരുവില്‍ ഡെന്റല്‍ വിദ്യാര്‍ഥിനിയായ ആന്‍മേരി ബംഗളൂരുവില്‍ നിന്ന് യാത്ര തുടങ്ങിയത് ഡ്രൈവര്‍ക്ക് തൊട്ടുപിന്നിലെ സീറ്റിലിരുന്നായിരുന്നു. എന്നാല്‍, പിന്നീട് മറ്റൊരു യാത്രക്കാരന് സീറ്റ് നല്‍കുന്നതിനായി കണ്ടക്ടര്‍ ആന്‍മേരിയെ ഇടതുവശത്തെ സീറ്റിലേക്ക് മാറ്റിയിരുത്തി.

പുലര്‍ച്ചെ കോയമ്പത്തൂരിന് സമീപം അപകടത്തില്‍ പെട്ട ബസിന്റെ വലതുഭാഗത്താണ് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറിയത്. ആന്‍മേരി ആദ്യം യാത്രചെയ്തിരുന്ന സീറ്റിലിരുന്ന യാത്രക്കാരനും കണ്ടക്ടറും ഡ്രൈവറും ഉള്‍പ്പെടെ 19 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു.

ഇടിയുടെ ആഘാതത്തില്‍ വലതു വശത്തിരുന്ന ഒരാള്‍ ആന്‍മേരി ഇരുന്ന ഇടതുഭാഗത്തെ വിന്‍ഡോയുടെ ചില്ല് തകര്‍ത്തുകൊണ്ട് പുറത്തേക്ക് തെറിച്ചുവീണു. വിന്‍ഡോ പൊട്ടിയതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വേഗത്തില്‍, തന്നെ കണ്ടെത്താനും ബസിന് പുറത്തെത്തിക്കാനുമായെന്ന് ആന്‍മേരി പറഞ്ഞതായി ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

സാരമായ പരിക്കുകളില്ലെന്ന് വ്യക്തമായതോടെ ആന്‍മേരിയെ രക്ഷാപ്രവര്‍ത്തകര്‍ മറ്റൊരു ബസില്‍ കയറ്റി വിടുകയായിരുന്നു. നാട്ടിലെത്തിയ ആന്‍മേരിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആഘാതത്തില്‍ തോളെല്ലിനേറ്റ ക്ഷതമൊഴികെ ആന്‍മേരിക്ക് സാരമായ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. വിശദമായ പരിശോധനകള്‍ നടന്നുവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com