

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ജില്ലകളിൽ ഇന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂടു കൂടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ജാഗ്രതാ നിർദേശം.
തിങ്കളാഴ്ച കണ്ണൂർ, പുനലൂർ, കോഴിക്കോട്, വെള്ളാനിക്കര എന്നിവിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തി. കണ്ണൂരിൽ 2.6 ഡിഗ്രി സെൽഷ്യസും കോഴിക്കോട് 3.4 ഡിഗ്രി സെൽഷ്യസും ശരാശരി താപ നിലയിൽ കൂടുതലായിരുന്നു. സംസ്ഥാനത്ത് ചൂടു കൂടുന്ന സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചു.
മഴ കുറവായതും മേഘാവരണം ഇല്ലാത്തതുമാണ് ചൂട് ഉയരാൻ കാരണം. നിര്‍ജ്ജലീകരണം, സൂര്യാതപം, സൂര്യാഘാതം എന്നിവ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണം. പകൽ സമയത്ത് മദ്യം പോലെയുള്ള ലഹരി പാനീയങ്ങൾ ഒഴിവാക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നു വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
ചൂട് മൂലമുള്ള തളർച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പ്രഥമ ശുശ്രൂഷ നൽകാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള മുൻകരുതൽ നിർദേശങ്ങൾ കാഴ്ച പരിമിതർക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടാം. ശബ്ദസന്ദേശത്തിന്: sdma.kerala.gov.in
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates