

കോഴിക്കോട്: രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന് സയനേഡ് നല്‍കിയിട്ടില്ലെന്ന് കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി. കുട്ടിക്ക് ഭക്ഷണം നല്‍കിയത് ഷാജുവിന്റെ സഹോദരി ഷീനയാണെന്നും ജോളി അന്വേഷണ സംഘത്തോട് പറഞ്ഞു.
ഷാജുവിന്റെ ആദ്യഭാര്യ സിലിയെ മൂന്ന് തവണ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായി ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഷാജുവിനറിയാമായിരുന്നു. ഒരു തവണ ഭക്ഷത്തില്‍ സയനൈഡ് കലര്‍ത്താന്‍ ഷാജു സഹായിച്ചതായും ജോളി മൊഴി നല്‍കിയിട്ടുണ്ട്. എല്ലാ കൊലപാതകത്തിലെയും കുറ്റം ജോളി സമ്മതിച്ചതായാണ് സൂചന. സിലിയുടെ മരണത്തെ കുറിച്ച് അന്വേഷണ സംഘം ഷാജുവിനെയും അച്ഛന്‍ സക്കറിയെയും ചോദ്യം ചെയ്തു.
പ്രതികളെ പൊന്നാമറ്റം തറവാട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് മൂന്ന് മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു. പൊന്നാമറ്റത്തു നിന്ന് കേസിലെ നിര്‍ണായക തെളിവുകള്‍ കിട്ടിയതായാണ് സൂചന. നാല് മണിക്കൂറിലേറെ നീണ്ടു നിന്ന തെളിവെടുപ്പായിരുന്നു പൊന്നാമറ്റം തറവാട്ടില്‍ നടന്നത്. വീട്ടില്‍ നിന്നും ഒരു കുപ്പി കിട്ടിയെന്നാണ് ലഭിക്കുന്ന വിവരം. 2002ല്‍ അന്നമ്മയെ കൊലപ്പെടുത്തിയത് കീടനാശിനി ഉപയോഗിച്ചാണെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഈ കീടനാശിനിയുടെ കുപ്പിയാണോ അതോ പൊട്ടാസ്യം സയനൈഡിന്റെ കുപ്പി ആണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
എന്‍ഐടിയിലേയും തെളിവെടുപ്പ് പൂര്‍ത്തിയായി. ജോളിയെ പല തവണ കണ്ടിട്ടുണ്ടെന്ന് എന്‍ഐടി കാന്റീന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തി. എന്നാല്‍ ജോളിയെ നേരിട്ട് പരിചയമില്ലെന്നും ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. എന്‍ഐടിക്ക് സമീപമുള്ള ബ്യൂട്ടി പാര്‍ലറിലും പൊലീസ് തെളിവെടുപ്പ് നടത്തി.
അതേസമയം, റഫറന്‍സില്ലാതെ ക്യാമ്പസിനകത്ത് കയറാന്‍ കഴിയില്ലെന്ന് എന്‍ഐടി രജിസ്ട്രാര്‍ വ്യക്തമാക്കി. ജോളി ക്യാമ്പസിനകത്ത് വന്നതറിയില്ലെന്നും രജിസ്ട്രാര്‍ പങ്കജാക്ഷന്‍ പറഞ്ഞു. ജോളി എത്ര തവണ ക്യാമ്പസില്‍ കയറിയെന്നത് പരിശോധിച്ചിട്ടില്ലെന്നും അന്വേഷണ സംഘം വന്നതിന് ശേഷമാണ് കാര്യങ്ങള്‍ അറിയുന്നതെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 21നാണ് അന്വേഷണ സംഘം ക്യാമ്പസിലെത്തിയത്. ജോളി എന്‍ഐടി അധ്യാപികയല്ലെന്ന് രണ്ട് മാസം മുമ്പ് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നെന്നും പങ്കജാക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates