ഇടുക്കി നിറയാന്‍ ഏഴടി കൂടി ; മുന്‍കരുതല്‍ നടപടികള്‍ക്ക് വേഗം കൂട്ടി , റവന്യൂ സര്‍വേ തുടരുന്നു, റിപ്പോര്‍ട്ട് വൈകീട്ട്

ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച പദ്ധതി തയ്യാറാക്കുകയാണെന്ന് റവന്യൂ സെക്രട്ടറി
ഇടുക്കി നിറയാന്‍ ഏഴടി കൂടി ; മുന്‍കരുതല്‍ നടപടികള്‍ക്ക് വേഗം കൂട്ടി , റവന്യൂ സര്‍വേ തുടരുന്നു, റിപ്പോര്‍ട്ട് വൈകീട്ട്
Updated on
1 min read

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച പദ്ധതി തയ്യാറാക്കുകയാണെന്ന് റവന്യൂ സെക്രട്ടറി പിഎച്ച് കുര്യന്‍. ഡാം തുറക്കേണ്ടി വന്നാലുള്ള സാഹചര്യങ്ങള്‍ പരിശോധിക്കുകയാണ്. വൈകീട്ട് മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു. 

അതിനിടെ പെരിയാര്‍ തീരത്ത് റവന്യൂ വകുപ്പിന്റെ സര്‍വേ തുടങ്ങി. അഞ്ച് അംഗങ്ങള്‍ വീതമുള്ള 21 സംഘമാണ് സര്‍വേ നടത്തുന്നത്. ചെറുതോണി മുതല്‍ പനങ്കുറ്റി വരെയുള്ള 20 കിലോമീറ്ററിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ നടക്കുന്നത്. ഒരോ കിലോമീറ്ററും ഒരു സംഘം എന്ന രീതിയിലാണ് സര്‍വേ പുരോഗമിക്കുന്നത്. 

ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലസമിതിയുടെ തീരുമാനപ്രകാരമാണ് സര്‍വേ നടത്തുന്നത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം ഒഴുകി വരുന്ന പ്രദേശങ്ങളിലാണ് ഇപ്പോള്‍ സര്‍വേ നടക്കുന്നത്. എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന കാര്യം സര്‍വേ സംഘം പരിശോധിക്കുന്നുണ്ട്. 

ഇടുക്കിയില്‍ ആശങ്ക വിതച്ച് ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷിയുടെ അടുത്തേക്ക് ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2393 അടിയായിരിക്കുകയാണ്. പരമാവധി ജലനിരപ്പായ 2400 അടി എത്തിയാല്‍ ഡാം ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി കളയാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ 26 വര്‍ഷത്തിനു ശേഷമാണ് ഇടുക്കി ഡാം തുറക്കുക. 1981, 1992 വര്‍ഷങ്ങളില്‍ ഡാം തുറന്നു വിട്ടിരുന്നു. 1981 ഒക്ടോബര്‍ 29 നും 1992 ഒക്ടോബര്‍ 12 നുമാണ് മുമ്പ് ഇടുക്കി അണക്കെട്ട് പൂര്‍ണമായും നിറഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com