'ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്...'; റാന്നിയിലെ കുടുംബത്തിന് വിമര്‍ശനം, കുറിപ്പ് വൈറല്‍

ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച കുടുംബത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കോളജ് അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: ഇറ്റലിയില്‍ നിന്നെത്തി കൊറോണ സ്ഥിരീകരിച്ച കുടുംബത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കോളജ് അധ്യാപികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയ കാര്യം പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം അധികൃതരില്‍ നിന്നും മറച്ചുവെച്ചുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വിമര്‍ശിച്ചിരുന്നു. ഇതാണ് പ്രശ്‌നം ഇത്രയും രൂക്ഷമാക്കിയതെന്നും ശൈലജ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഈ കുടുംബത്തിന്റെ പെരുമാറ്റത്തെ വിമര്‍ശിച്ച് കോളജ് അധ്യാപിക അനു പാപ്പച്ചന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കോളജ് അധ്യാപിക അനു പാപ്പച്ചന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

എന്നാല്‍ ഇറ്റലി കഥ വിശദമായി വേണ്ടവര്‍ക്ക് ദാ പിടിച്ചോ...

ഇറ്റലിക്കാരാണ്. റാന്നിയിലെ നല്ല കാശുകാര്. അപ്പനും അമ്മയും മോനും വന്നതാണ്. ദോഹ കണക്ഷന്‍ ഫ്‌ളൈറ്റായിരുന്നു. ദോഹ വിമാനത്താവളത്തില്‍ ഒന്നര മണിക്കൂര്‍ അടുത്ത വിമാനം കാത്തിരുന്നു. അവിടുന്ന് നേരെ കൊച്ചിക്ക്. 29 ന് കൊച്ചിയില്‍ ഇറങ്ങി. കോട്ടയത്തെ ബന്ധുക്കളുടെ വണ്ടിയില്‍ റാന്നിയിലെ വീട്ടിലേക്ക്. ഇറ്റലിയില്‍ നിന്ന് വന്നതല്ലേ. ബന്ധുക്കളെ കണ്ടില്ലേല്‍ മോശമല്ലേ. പുനലൂരെ ബന്ധുക്കളെ കണ്ടു. പള്ളീലും പോയി. പെറിയ പനി വന്നപ്പോള്‍ അടുത്തുള്ള ആശുപത്രിയിലും കൊണ്ടുകാണിച്ചു. ഇറ്റലീന്നാന്നു പറഞ്ഞില്ല. മരുന്നും വാങ്ങി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പം തൊട്ടടുത്ത ബന്ധു വീട്ടില്‍ നിന്ന് രണ്ടു പേര്‍ പനിയുമായി ആശുപത്രിയിലെത്തി. ഡോക്ടര്‍ക്കൊരു സംശയം. ആദ്യ പരിശോധനാ ഫലം പോസിറ്റീവ്. അടുത്തെങ്ങാനും വിദേശത്തു പോയിരുന്നോ എന്നു ചോദ്യം. മറുപടി ഇല്ലെന്ന്. ബന്ധുക്കളാരേലും വന്നിട്ടുണ്ടോ വിദേശത്തുനിന്ന്. ഹാ. അടുത്ത വീട്ടിലെ ആന്റീം അങ്കിളും മോനുമെന്ന് ഉത്തരം. എവിടുന്നാ വന്നേ എന്ന ചോദ്യത്തിന് മറുപടി കേട്ടതും കളക്ടറടക്കമുള്ള വണ്ടി റാന്നിക്കു പാഞ്ഞെത്തി. ഇറ്റലിക്കാരോട് ഐസൊലേഷനില്‍ വരണമെന്നു പറഞ്ഞു. പത്തനം തിട്ട ജനറല്‍ ആശുപത്രിയില്‍ സൗകര്യമൊരുക്കാം. സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഞങ്ങളോ? പറ്റില്ലെന്ന് പറഞ്ഞവരെ പൊക്കിക്കൊണ്ടു പോയി കോറന്റൈന്‍ ചെയ്തു. ഹിസ്റ്ററി പരിശോധിച്ചു

ഇങ്ങനെ..

വിമാനത്തില്‍ ഒപ്പം സഞ്ചരിച്ചവര്‍..

നെടുമ്പാശേരിവിമാനത്താവളം പ്രത്യേക യോഗം വിളിച്ചു ..

കൂട്ടിക്കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ പോയ ബന്ധുക്കള്‍..

അയല്‍ വീട്ടുകാര്‍..

പുനലൂരെ ബന്ധുക്കള്..

ഇടവകപ്പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയവര്‍..

ആ അച്ചന്‍ കുര്‍ബ്ബാന ചെയ്ത മറ്റ് ഇടവക അംഗങ്ങള്‍...

ചികിത്സ തേടിപ്പോയ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, നഴ്‌സുമാര്‍...

അവരുമായി ബന്ധപ്പെട്ടവര്.

ആകെ മൊത്തം ഒരു മൂവായിരം പേരോളം വരും..

ഏല്ലാവരും കോറന്റൈന്‍ ടെസ്റ്റിന്..

ഇത്രയേ ഞങ്ങ ചെയ്തുള്ളൂ, അതിനാണ്..

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com