തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി കൊണ്ടുവന്ന ഈന്തപ്പഴം എവിടെയെല്ലാം വിതരണം ചെയ്തുവെന്ന കാര്യത്തിൽ വിശദീകരണം തേടി കസ്റ്റംസ്. സർക്കാരിനോടാണ് വിശദീകരണം തേടിയത്. ഇക്കാര്യം വ്യക്തമാക്കി സാമൂഹ്യനീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ് അയച്ചു.
നയതന്ത്ര ചാനൽ വഴി സംസ്ഥാനത്തേക്ക് 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ആക്ഷേപങ്ങൾ ഉയർന്നതോടെ ഈന്തപ്പഴം സ്‌പെഷ്യൽ സ്‌കൂളുകളിൽ വിതരണം ചെയ്തതായുളള വിവരങ്ങളും പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ സ്‌കൂളുകളുടെ ചുമതലയുളള സാമൂഹ്യനീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ് അയച്ചിരിക്കുന്നത്.
ഏതൊക്കെ സ്ഥലങ്ങളിലെ സ്‌കൂളുകളിലാണ് ഈന്തപ്പഴം വിതരണം നടത്തിയത്, എങ്ങനെയാണ് വിതരണം ചെയതത് എന്നീ കാര്യങ്ങളാണ് കസ്റ്റംസ് ആരാഞ്ഞിരിക്കുന്നത്. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഈന്തപ്പഴം വിതരണം നടത്തിയതിന്റെ വിവര ശേഖരണം സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഇതുവരെ യുഎഇ കോൺസുലേറ്റിൽ നിന്ന് നികുതിയിളവിന് വേണ്ടി ആവശ്യപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് നൽകണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2017-വരെ യുഎഇ കോൺസുലേറ്റ് ആവശ്യപ്പെട്ട നികുതിയിളവ് സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങൾ കസ്റ്റംസിന് കൈമാറിയിരുന്നു. ഈ രേഖകളുടെ കൂട്ടത്തിൽ 17,000 കിലോ ഈന്തപ്പഴത്തിന്റെ വിവരങ്ങളുമുണ്ട്.
നികുതിയിളവിനായി സർട്ടിഫിക്കറ്റ് സമർപ്പിച്ച യുഎഇ കോൺസുലേറ്റ് ഈന്തപ്പഴം കൊണ്ടുവരുന്നത് കോൺസുലേറ്റ് ആവശ്യങ്ങൾക്കാണെന്നാണ് അറിയിച്ചത്. ഇപ്രകാരം നികുതിയിളവ് ലഭിച്ച വസ്തുക്കൾ പുറത്ത് വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണ്. പുറത്ത് വിതരണം ചെയ്യണമെങ്കിൽ നികുതി നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നടപടിയെടുക്കാൻ സാധിക്കില്ല. കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തിനാണ് ഇക്കാര്യത്തിൽ നടപടിയെടുക്കാനുളള അധികാരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates