കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ എ എൻ ഷംസീർ എംഎൽഎയുടെ ഭാര്യക്ക് വഴിവിട്ട് നിയമനം നല്‍കിയതില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്ന പരാതിയിലാണ് നടപടി. ഷംസീറിന്റെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ.എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്.
സ്‌കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക.
ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നാണ് ബിന്ദുവിന്റെ പരാതി. രണ്ട് പേര്‍ പങ്കെടുത്ത നിയമന നടപടിയിൽ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കാനാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചു. ഒരു ഒഴിവു മാത്രമുണ്ടായിരുന്ന തസ്തികയിൽ ഒന്നാം റാങ്കുകാരിയെ തഴഞ്ഞ്, രണ്ടാം റാങ്ക് നേടിയ ഷഹലയെ തെരഞ്ഞെടുത്തത് വിവാദമായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates