

തിരുവനന്തപുരം: എക്സൈസ് ഓഫീസിൽ സർക്കിൾ ഇൻസ്പെക്ടറുടെ മേശപ്പുറത്തു 10,000 രൂപ അടങ്ങിയ കവർ കണ്ടെത്തിയ വിവരം അറിയിച്ച രണ്ട് സിവിൽ എക്സൈസ് ഓഫീസർമാർക്കു ശിക്ഷ. സിവിൽ എക്സൈസ് ഓഫീസർമാരായ വിആർ ബിനുരാജ്, കെ പ്രവീൺ എന്നിവർക്കു 30 ദിവസത്തെ പരിശീലനമാണ് ശിക്ഷ. ഡെപ്യൂട്ടി കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കമ്മീഷണർ എസ് ആനന്ദകൃഷ്ണന്റെ ഉത്തരവ്.
22ന് രാവിലെ 9.15നു മരപ്പാലത്തെ എക്സൈസ് സർക്കിൾ ഓഫീസ് വൃത്തിയാക്കാൻ എത്തിയ ജീവനക്കാരിയാണ് സർക്കിൾ ഇൻസ്പെക്ടർ ടി അനികുമാറിന്റെ മേശപ്പുറത്ത് ഒരു കവർ കണ്ടത്. തുറന്നു നോക്കിയപ്പോൾ 2000ത്തിന്റെ അഞ്ച് നോട്ടുകൾ. അപ്പോൾ തന്നെ ജനറൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിആർ ബിനുരാജിനെ അറിയിച്ചു. അദ്ദേഹം മുൻ ഡ്യൂട്ടിക്കാരനായ കെ പ്രവീണിനോടു ചോദിച്ചപ്പോൾ തനിക്കറിയില്ലെന്നു പറഞ്ഞു. കോടതി ഡ്യൂട്ടിക്കു പോയ സർക്കിൾ ഇൻസ്പെക്ടറെ ഫോണിൽ അറിയിച്ചു. തന്നെ കുടുക്കാൻ ആരോ ബോധപൂർവം പണം കൊണ്ടുവച്ചതാണെന്നു പറഞ്ഞ് അനികുമാർ പൊലീസിൽ പരാതി നൽകി.
തുടർന്ന് ഡപ്യൂട്ടി കമ്മീഷണർ അന്വേഷണം നടത്തി. ഓഫീസ് ജീവനക്കാരുടെ മൊഴിയെടുത്ത് ജനറൽ ഡയറി ഉൾപ്പെടെ പരിശോധിച്ച് അദ്ദേഹം റിപ്പോർട്ട് നൽകി. 21, 22 തീയതികളിൽ ജനറൽ ഡ്യൂട്ടി ചെയ്തിരുന്ന ബിനുരാജ്, പ്രവീൺ എന്നിവരുടെ അശ്രദ്ധയും ജാഗ്രത കുറവുമാണ് ഈ സംഭവത്തിനു കാരണമെന്നും റിപ്പോർട്ടിലുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും തൃശൂർ എക്സൈസ് അക്കാദമിയിൽ 30 പ്രവൃത്തി ദിവസത്തെ ശിക്ഷാ പരിശീലനത്തിന് കമ്മീഷണർ അയച്ചത്. ഇവർക്കു യാത്രാപ്പടിക്ക് അർഹതയില്ലെന്നും വ്യക്തമാക്കി. ചുരുക്കത്തിൽ ഒന്നര മാസത്തോളം അവർ അവിടെ കഴിയേണ്ടി വരും.
വിശദ അന്വേഷണത്തിനു ജോയിന്റ് എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തി. അതേസമയം ബാറുടമകൾ അടക്കം ലൈസൻസ് പുതുക്കലിനുമായ മറ്റും കയറിയിറങ്ങുന്ന ഈ ഓഫീസിൽ പണം ഉൾപ്പെട്ട കവർ കണ്ടെത്തിയതു ജീവനക്കാരിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates