എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്; ബിജെപി നേതാവിനോട്  കെസി വേണുഗോപാല്‍

എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്; ബിജെപി നേതാവിനോട്  കെസി വേണുഗോപാല്‍

മാധ്യമ ശ്രദ്ധ നേടാനായി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്
Published on

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസില്‍ ആരെ രക്ഷിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. മാധ്യമ ശ്രദ്ധ നേടാനായി എന്ത് അസംബന്ധവും വിളിച്ചുപറയുന്ന തരത്തിലേക്ക് ഒരു രാഷ്ട്രീയ നേതാവും തരംതാണു പോകരുത്. ഇങ്ങനെയെല്ലാം വിളിച്ചുപറയാന്‍ ആരാണ് ഗോപാലകൃഷ്ണനെ പ്രേരിപ്പിക്കുന്നതെന്നും നാക്കിന് എല്ലില്ലാ എന്നുകരുതി എന്തും പറയാമെന്നു കരുതരുതെന്നും കെസി വേണുഗോപാല്‍ പത്രക്കുറിപ്പിലൂടെ പറഞ്ഞു.

ആരോപണം വാസ്തവ വിരുദ്ധമാണെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ പറയുന്നു. സ്വര്‍ണ്ണക്കടത്ത് കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയ നീക്കം നടക്കുന്നുവെന്നതിന് ഏറ്റവും വലിയ തെളിവാണ് തനിക്കെതിരെ ഉയര്‍ത്തിയിരിക്കുന്ന ആരോപണം. ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു.

മന്ത്രിയായിരുന്ന കാലത്ത് ആ വകുപ്പുകള്‍ക്ക് കീഴില്‍ നടന്ന എല്ലാ കാര്യങ്ങള്‍ക്കും താന്‍ ഉത്തരവാദിയാണെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും വേണുഗോപാല്‍ ചോദിച്ചു.

സാറ്റ്‌സ് എയര്‍ ഇന്ത്യയുമായി ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കരാറുള്ള സ്വകാര്യ കമ്പിനിയാണ്. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ താന്‍ ഇടപെട്ടു എന്ന് പറയുന്നത് ശുദ്ധ മര്യാദകേടാണെന്നും വേണുഗോപാല്‍ പറഞ്ഞു. ആരോപണം ഉന്നയിക്കുന്നവര്‍ തെളിവുണ്ടെങ്കില്‍ ഹാജരാക്കട്ടെ. വാസ്തവ രഹിതമായ ഈ ആരോപണം പറയുന്നതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്നു മനസിലാകുന്നില്ല. ഉദ്ദേശം എന്തായാലും അത് പുറത്തുവരണം. ഒന്നുകില്‍ മാധ്യമ ശ്രദ്ധകിട്ടാന്‍, അല്ലെങ്കില്‍ ആരെയോ രക്ഷപ്പെടുത്താനാണ് ഈ കല്ലുവെച്ച നുണ പറയുന്നത്.

യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം ആരോപണങ്ങള്‍ വിളിച്ചു പറയുന്നവര്‍ക്ക് ആ ആരോപണം തെളിയിക്കാനും ബാധ്യതയുണ്ട്. ആരോപണം തെളിയിയിക്കാന്‍ ഗോപാലകൃഷ്ണനെ വെല്ലുവിളിക്കുകയാണെന്നും വേണുഗോപാല്‍ പറഞ്ഞു. നിഗൂഢ ലക്ഷ്യം വെച്ച് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തെ നിയമപരമായി നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com