കടകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ; കോട്ടയത്ത് നിയന്ത്രണം കര്‍ശനമാക്കി ; കോവിഡ് ക്ലസ്റ്ററുകളില്‍ കടുത്ത നടപടി

അവശ്യ വസ്തുക്കളുടെ വിതരണത്തിന് കടകള്‍ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തണം
കടകള്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ ; കോട്ടയത്ത് നിയന്ത്രണം കര്‍ശനമാക്കി ; കോവിഡ് ക്ലസ്റ്ററുകളില്‍ കടുത്ത നടപടി
Updated on
1 min read

കോട്ടയം : കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കളക്ടര്‍ എം അഞ്ജനയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. കോവിഡ് ക്ലസ്റ്ററുകളിലെല്ലാം നിയന്ത്രണം കര്‍ശനമാക്കാന്‍ പൊലീസിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. 

കോട്ടയത്ത് ഏറ്റുമാനൂരില്‍ പച്ചക്കറി മാര്‍ക്കറ്റിലെ 46 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 67 സാംപിളുകള്‍ പരിശോധിച്ചപ്പോഴാണ് 46 എണ്ണം പോസിറ്റീവായി കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് മാര്‍ക്കറ്റ് കണ്ടെയ്ന്‍മെന്റ് സോണാക്കി. ഏറ്റുമാനൂര്‍ നഗരസഭയും സമീപപഞ്ചായത്തുകളും ചേര്‍ത്ത് കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. 

കോട്ടയം മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ചയാളുടെ സമീപത്തുകിടന്ന സ്ത്രീയുടെ കൂട്ടിരിപ്പുകാരിക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരെ കോവിഡ് വാര്‍ഡിലേക്ക് മാറ്റി. ആശുപത്രി ജീവനക്കാരായ 130 പേരാണ് ക്വാറന്റീനിലായത്. 55 ഡോക്ടര്‍മാരും നിരീക്ഷണത്തിലാണ്. 

ഇതേത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ നിയന്ത്രണം കര്‍ശനമാക്കി. ഗൈനക്കോളജി വാര്‍ഡ് അടച്ചു. കോവിഡ് ക്ലസ്റ്ററുകളായ പ്രദേശത്തും നിയന്ത്രണം കര്‍ശനമാക്കി. ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് പുറമെ, സമീപ പഞ്ചായത്തുകളായ മാഞ്ഞൂര്‍, കാണക്കാരി,അയര്‍ക്കുന്നം, അതിരമ്പുഴ പഞ്ചായത്തുകളും ചേര്‍ത്ത് കോവിഡ് ക്ലസ്റ്റര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പാറത്തോട്, പള്ളിക്കത്തോട്-ചിറക്കടവ്, പായിപ്പാട്, ചങ്ങനാശേരി എന്നിവയാണ് നിലവില്‍ ജില്ലയിലെ ക്ലസ്റ്ററുകള്‍. 

കോവിഡ് ക്ലസ്റ്ററിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെയാണ്. 

അവശ്യ വസ്തുക്കളുടെ വിതരണത്തിനുള്ള കടകള്‍ക്കും റേഷന്‍ കടകള്‍ക്കും മാത്രം പ്രവര്‍ത്തനനുമതി. പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ. 

അവശ്യ വസ്തുക്കളുടെ വിതരണത്തിന് കടകള്‍ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധപ്പെടുത്തണം. ഫോണ്‍ വഴിയോ വാട്‌സാപ് വഴിയോ ഓര്‍ഡര്‍ സ്വീകരിച്ച് വില്‍പന ക്രമീകരിക്കണം. തദ്ദേശ സ്ഥാപനങ്ങള്‍ ഇതിനു നടപടി സ്വീകരിക്കണം.

ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ പാഴ്‌സല്‍ അനുവദിക്കും. വൈകിട്ട് 7 മുതല്‍ രാത്രി 10 വരെ ഹോം ഡെലിവറി മാത്രം. 

രാത്രി 7 മുതല്‍ രാവിലെ 7 വരെ യാത്രകള്‍ അനുവദിക്കില്ല. അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രയ്ക്ക് ഇളവുകള്‍.

മരണാനന്തര, വിവാഹ ചടങ്ങുകള്‍ക്കു മാത്രം അനുമതി. 20 പേരില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കില്ല. 

പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കും. 

ആശുപത്രികള്‍ക്കും മെഡിക്കല്‍ ഷോപ്പുകള്‍ക്കും നിയന്ത്രണം  ബാധകമല്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com