

തൃശൂർ: കോവിഡ് കാല നിയന്ത്രണങ്ങൾക്കിടെ, തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. കോവിഡിന്റെ പശ്ചാത്തലത്തിൽ പൂരം പൂർണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് കൊടിയേറ്റം. ചടങ്ങുമാത്രമായിട്ടാണ് ഇത് നടത്തുക. കൊടിയേറ്റ് ചടങ്ങിൽ അഞ്ച് പേരില്‍ കൂടുതൽ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിർദേശം നൽകിയിട്ടുണ്ട്.
എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ ചടങ്ങുകളുണ്ടാവില്ല. മെയ് രണ്ടിനാണ് പൂരം. തിരുവമ്പാടി - പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിനോട് എല്ലാ ദേവസ്വങ്ങളും അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു.
എല്ലാ സുരക്ഷാമുൻകരുതലും സ്വീകരിച്ചാണ് പരിപാടി നടത്തുന്നതെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. കൊടിയേറ്റ ചടങ്ങില്‍ അഞ്ച് പേരിൽ കൂടുതല്‍ പങ്കെടുപ്പിക്കില്ല. ലോക്ക് ഡൗണ്‍ നിയമം ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates