'കള്ളക്കടത്തുകാരെ മോദിയും അമിത് ഷായും പിടികൂടൂം'; ഒരു വാചകം പൂര്‍ണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാല്‍ ഇങ്ങനെ വരുമെന്ന് മുരളീധരന്‍

'കള്ളക്കടത്തുകാരെ മോദിയും അമിത് ഷായും പിടികൂടൂം'; ഒരു വാചകം പൂര്‍ണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാല്‍ ഇങ്ങനെ വരുമെന്ന് മുരളീധരന്‍

മോദിയുടെ കീഴില്‍ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നില്‍ക്കുന്നവനും സംരക്ഷണം കിട്ടില്
Published on

ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണനും മാര്‍ക്‌സിസ്റ്റ് നേതാക്കളും ശ്രമിക്കുന്നത് സ്വര്‍ണക്കടത്ത് അന്വേഷണത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണെന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇതു നടക്കാന്‍ പോകുന്നില്ല. ഈ കള്ളക്കടത്തിനു സഹായം നല്‍കിയവര്‍ എത്ര ഉന്നതരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിജ്ഞാ ബദ്ധമാണ്- മുരളീധരന്‍ പറഞ്ഞു.

വി മുരളീധരന്‍ സംശയത്തിന്റെ നിഴലിലാണ് എന്നാണു കോടിയേരി പറയുന്നത്. അതില്‍ കോടിയേരി വിഷമിക്കേണ്ട. അങ്ങനെയുണ്ടെങ്കില്‍ ബിജെപി നേതാക്കളുണ്ട്. മോദിയുടെ കീഴില്‍ ഒരു കള്ളക്കടത്തുകാരനും അതിനു കൂട്ടു നില്‍ക്കുന്നവനും സംരക്ഷണം കിട്ടില്ല. കോടിയേരി സ്വന്തം പാര്‍ട്ടിയുടെയും സ്വന്തം സര്‍ക്കാരിന്റെയും കാര്യം നോക്കിയാല്‍ മതി. ഡിപ്ലോമാറ്റിക് ബാഗേജ് അല്ല എന്ന് മുരളീധരന്‍ പറഞ്ഞു എന്നാണ് കോടിയേരിയുടെ ആരോപണം. എന്‍െഎഎ പറഞ്ഞത് കാമൊഫ്‌ലാഷ് ഇന്‍ ഡിപ്ലോമാറ്റിക് ബാഗ് എന്നാണ്.

ഒരു വാചകം പൂര്‍ണമായി തെറ്റു കൂടാതെ വായിച്ചു മനസ്സിലാക്കാന്‍ കഴിയാത്തവരെ ഉപദേശകരായി നിയമിച്ചാല്‍ ഇങ്ങനെ വരും. കാമൊഫ്‌ലാഷിന്റെ അര്‍ഥം അറിയില്ലെങ്കില്‍ നിഖണ്ടു നോക്കണം. പ്രാഗ്മാറ്റിക് അപ്രോച്ചിനു കോംപ്ലിമെന്റ് എന്നു പറഞ്ഞപ്പോള്‍ അതിനെപ്പിടിച്ചായിരുന്നു വിവാദം. ചര്‍ച്ച വഴിതിരിച്ചു വിടുക എന്നതാണു ലക്ഷ്യം. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഇതും വഴിതിരിച്ചു വിടണം.

സ്വര്‍ണക്കടത്തുകാരി കഴിഞ്ഞ ദിവസം പറഞ്ഞതു തന്നെയാണ് കോടിയേരിയും പറയുന്നത്. അതായത് യുഎഇയുടെ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതു പ്രകാരമാണ് അവര്‍ സ്വര്‍ണം കടത്താന്‍ സഹായിച്ചത് എന്ന്. അതായത് യുഎഇ സര്‍ക്കാര്‍ നയതന്ത്രബന്ധം ഉപയോഗിച്ചു കള്ളക്കടത്തു നടത്തി എന്ന്. കോടിയേരി പറയാന്‍ ശ്രമിക്കുന്നത് എന്താണെന്നു മനസ്സിലാക്കാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്.

കേരള സര്‍ക്കാര്‍ അന്വേഷണത്തിന് ഇന്നലെ പൊലീസ് സംഘത്തെ നിയോഗിച്ചു. ദുഷ്ടലാക്കോടെയാണ് ഇത്. പ്രതികള്‍ നാട്ടിലെത്തി ഈ സംഘത്തിനു മുന്നില്‍ കീഴടങ്ങി സ്വസ്ഥമായി കഴിയാം എന്ന വ്യാമോഹത്തിലാണ് ഇതു ചെയ്തത്. എന്നാല്‍ അതിനുമുമ്പ് അവര്‍ എന്‍െഎഎയുടെ പിടിയിലായി. എന്‍െഎഎ അന്വേഷണത്തോട് സഹകരിക്കുകയാണു നല്ലത് എന്ന് കേരള പൊലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കണമെന്ന് മുരളീധരന്‍ പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com