

തിരുവനന്തപുരം : നെടുമങ്ങാട് പ്ലസ് വൺ വിദ്യാർഥിനിയെ കൊന്ന് പൊട്ടക്കിണറ്റിൽ തള്ളിയ സംഭവത്തിൽ അറസ്റ്റിലായ അമ്മ മഞ്ജുഷയെയും കാമുകൻ അനീഷിനെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. മഞ്ജുഷ തന്റെ കാമുകനായ അനീഷിനെക്കൊണ്ട് പതിനാറുകാരിയായ മകളെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്ന് പൊലീസ്. ഈ നീക്കം മകൾ എതിർത്തതോടെയാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് സൂചിപ്പിച്ചു.
കാമുകനുമായുള്ള അവിഹിതബന്ധം തുടരുക ലക്ഷ്യമിട്ടാണ് മഞ്ജുഷ ഈ നീക്കം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ മഞ്ജുഷ വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. എന്നാൽ അനീഷിന്റെ പെരുമാറ്റവും അമ്മയുമായുള്ള അടുപ്പവും എതിർത്തിരുന്ന മീര ഇതിനു വഴങ്ങാഞ്ഞതാണ് കൊലപാതകത്തിലേക്കെത്തിയത്.
കഴിഞ്ഞ10 ന് രാത്രി 9.30 ന് അനീഷ് വീട്ടിലെത്തി മഞ്ജുഷയുമായി മുറിയിൽ കഴിഞ്ഞത് പെൺകുട്ടി ചോദ്യം ചെയ്തു. ഇതേതുടർന്ന് കട്ടിലിൽ ഇരിക്കുകയായിരുന്ന പെൺകുട്ടിയെ ഇരുവരും ചേർന്ന് ചുരിദാർ ഷാൾ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായ കുട്ടി മരിച്ചു കാണുമെന്ന് കരുതി ബൈക്കിൽ കയറ്റി അനീഷിന്റെ വീടിന് സമീപമെത്തിച്ച് കിണറ്റിൽ തള്ളി.
കിണറിനു സമീപമെത്തിക്കുമ്പോൾ പെൺകുട്ടിയുടെ ഞരക്കം കേട്ടതായും തുടർന്ന് സിമന്റ് ഇഷ്ടിക ശരീരത്തിൽ വച്ചുകെട്ടി കിണറ്റിലിട്ടതായുമാണ് മൊഴി. കിണറ്റിലിടുമ്പോഴും കുട്ടിയ്ക്ക് ജീവനുണ്ടായിരുന്നോ എന്നത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates