കുട്ടിയെ തടി കൊണ്ട് തലയ്ക്ക് അടിച്ചത് അമ്മ ; ചട്ടുകം വെച്ച് പൊള്ളിച്ചു, മൂന്നു വയസ്സുകാരന്‍ നേരിട്ടത് ക്രൂര പീഡനം, അമ്മ കുറ്റം സമ്മതിച്ചു

വലിയ തടി കൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അനുസരണക്കേടിന് ശിക്ഷിച്ചതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്
കുട്ടിയെ തടി കൊണ്ട് തലയ്ക്ക് അടിച്ചത് അമ്മ ; ചട്ടുകം വെച്ച് പൊള്ളിച്ചു, മൂന്നു വയസ്സുകാരന്‍ നേരിട്ടത് ക്രൂര പീഡനം, അമ്മ കുറ്റം സമ്മതിച്ചു
Updated on
1 min read

കൊച്ചി : ആലുവയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മൂന്നു വയസ്സുകാരനെ മര്‍ദിച്ചത് അമ്മ. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അമ്മ ഇക്കാര്യം സമ്മതിച്ചത്. വലിയ തടി കൊണ്ട് കുട്ടിയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. അനുസരണക്കേടിന് ശിക്ഷിച്ചതാണെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. 

കുട്ടി ക്രൂരമായ പീഡനമാണ് നേരിട്ടിരുന്നത്. കുട്ടിയെ നിരന്തരം മര്‍ദിച്ചു. ശരീരത്തില്‍ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്നും, ഇത് കുട്ടി നിരന്തരം ക്രൂരമര്‍ദനത്തിന് ഇരയായതിന്റെ ലക്ഷണമാണെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. 

കുട്ടിയുടെ അമ്മയെയും അച്ഛനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. ഇരുവര്‍ക്കുമെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ചികില്‍സ സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 

അതിനിടെ കുട്ടിയുടെ അമ്മ ജാര്‍ഖണ്ഡ് സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കാനായി കേരള പൊലീസ് ജാര്‍ഖണ്ഡ്, ബീഹാര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തന്നെയാണോ ഇവരെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ  ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. തൊടുപുഴയില്‍ ഏഴു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദിച്ച് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com