കുര്യന്‍ കാനത്തെ കണ്ടു ; സിപിഐ-റവന്യൂ സെക്രട്ടറി തര്‍ക്കത്തില്‍ മഞ്ഞുരുക്കം

നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ച നടപടി കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി
കുര്യന്‍ കാനത്തെ കണ്ടു ; സിപിഐ-റവന്യൂ സെക്രട്ടറി തര്‍ക്കത്തില്‍ മഞ്ഞുരുക്കം
Updated on
1 min read

തിരുവനന്തപുരം : ഇടുക്കി കുറിഞ്ഞി ഉദ്യാനം അടക്കം നിരവധി വിഷയങ്ങളില്‍ റവന്യൂമന്ത്രിയും റവന്യൂ സെക്രട്ടറിയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെ, അഡീഷണല്‍ സെക്രട്ടറി പിഎച്ച് കുര്യന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണയത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തിന്റെ തീരുമാനവും, ഇക്കാര്യത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സ്വീകരിച്ച നടപടിയും കൂടിക്കാഴ്ചയില്‍ കുര്യന്‍ കാനത്തെ ധരിപ്പിച്ചു. വിഷയത്തില്‍ സ്വീകരിക്കേണ്ട നിലപാടുകളും ചര്‍ച്ചയായി. 

യോഗത്തില്‍ റവന്യൂ വകുപ്പിനെതിരായി താന്‍ പരാമര്‍ശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് കുര്യന്‍ അറിയിച്ചു. ഇത്തരത്തിലുള്ള പ്രചാരണം തെറ്റിദ്ധാരണയുടെ പുറത്താണ്. യോഗത്തിന്റെ മിനുട്ട്‌സ് പുറത്തുവരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്നും കുര്യന്‍ പറഞ്ഞു. വിഷയത്തില്‍ റവന്യൂ,വനം വകുപ്പുകള്‍ സംയുക്തമായി വേണം നടപടി സ്വീകരിക്കാന്‍. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡനും ദേവികുളം സബ് കളക്ടര്‍ക്കും വ്യത്യസ്ത റോളുകളാണ് ഉള്ളതെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു. 

വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യാനത്തിന്റെ വിസ്തൃതി കുറയുമെന്ന് അഭിപ്രായപ്പെട്ടത്. വ്യാജപട്ടയങ്ങള്‍ പരിശോധിക്കേണ്ടത് ദേവികുളം സബ് കളക്ടറാണ്. ഉദ്യാന പ്രശ്‌നത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യമില്ലെന്നും പിഎച്ച് കുര്യന്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ സിപിഐ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ കാനം എത്തിയപ്പോഴാണ് കുര്യന്‍ കൂടിക്കാഴ്ച നടത്തിയത്. 

തോമസ് ചാണ്ടി വിഷയത്തിലും, കുറിഞ്ഞി ഉദ്യാനവിഷയത്തിലും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും, റവന്യൂ സെക്രട്ടറി പി എച്ച് കുര്യനും വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരുന്നത്. ഇതേത്തുടര്‍ന്ന് കുര്യനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഐ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കാനവുമായുള്ള കൂടിക്കാഴ്ചയോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടെന്നാണ് സൂചന. റവന്യൂ അഡീഷണല്‍ സെക്രട്ടറി പിന്നീട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായും കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും ചര്‍ച്ചയില്‍ സംബന്ധിച്ചു.   
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com