തിരുവനന്തപുരം: ഇന്നലെ നടന്ന കെഎഎസ് പരീക്ഷയുടെ ചോദ്യം ചോർന്നു കിട്ടിയെന്ന രീതിയിൽ വാട്സാപ് പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റിലെ സെക്‌ഷൻ ഓഫിസർക്കു നോട്ടിസ് നൽകി. കെഎഎസ് പരീക്ഷാർഥി കൂടിയായ ഈ ഉദ്യോഗസ്ഥന് പിഎസ്‌സി നേരിട്ടു നോട്ടീസ് നൽകുകയായിരുന്നു. ഇയാളെ ഇന്നലെ പ്രിലിമിനറി പരീക്ഷ എഴുതാൻ അനുവദിച്ചു.
ഇതിനുപുറമേ പിഎസ്‌സി കോച്ചിങ് സെന്ററുകൾ നടത്തുന്ന രണ്ട് സെക്രട്ടേറിയറ്റ് അസിസ്റ്റന്റുമാർക്കു പൊതുഭരണവകുപ്പ് കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. പിഎസ്‌സി ചോദ്യക്കടലാസ് സെക്‌ഷനുകളിൽ ജോലി ചെയ്യുന്നവരുമായി ഇവർക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ചില ഉദ്യോഗാർഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് കോച്ചിങ് സെന്ററുകൾ നടത്തുന്ന 2 ഉദ്യോഗസ്ഥരുടെ പേരെടുത്തു പറഞ്ഞ് ഉദ്യോഗാർഥികൾ പിഎസ്‌സി ചെയർമാനാണു പരാതി നൽകിയത്. തുടർന്ന് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാലിനു കത്തെഴുതാൻ പിഎസ്‌സി ചെയർമാൻ എം കെ സക്കീർ നിർദേശിക്കുകയായിരുന്നു.
പിഎസ്‌സി പരീക്ഷകളുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാണു മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരായ പരാതി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശന നടപടിയുണ്ടാകും. വകുപ്പുതല നടപടിയും വരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates