തലശ്ശേരി: കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി പോക്‌സോ കോടതിയുടേതാണ് വിധി. വൈദികന്‍ കുറ്റക്കാരനാണെന്ന് കോടതി രാവിലെ കണ്ടെത്തിയിരുന്നു. ഫാദര്‍ റോബിനെതിരായ എല്ലാ കുറ്റങ്ങളും ജഡ്ജി പി എന്‍ വിനോദ് ശരിവെച്ചു. കേസിലെ മറ്റ് പ്രതികളായ ആറ് പേരെയും വെറുതെ വിട്ടു. മതിയായ തെളിവില്ലെന്ന് കണ്ടാണ് ഇവരെ വെറുതെ വിട്ടത്.
വിവിധ വകുപ്പുകളിലായി 60 വര്‍ഷമാണ് കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കാനും കോടതി ഉത്തരവിട്ടു. കള്ളസാക്ഷി പറഞ്ഞതിനാണ് രക്ഷിതാക്കള്‍ക്കെതിരെ നടപടി എടുക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. പിഴശിക്ഷയില്‍ ഒന്നര ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കുട്ടിയുടെ സംരക്ഷണ ചുമതല ലീഗല്‍ സര്‍വീസസ് അതോറിട്ടിക്കും കോടതി നല്‍കി.
കേസിലെ മറ്റ് പ്രതികളായ ഇടവകാംഗമായ തങ്കമ്മ നെല്ലിയാനി, മാനന്തവാടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, കല്ലുമുട്ടി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വയനാട് ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, വയനാട് ശിശുക്ഷേമ സമിതി അംഗം ഡോക്ടര്‍ സിസ്റ്റര്‍ ബെറ്റി ജോസ്,  വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫിലിയ എന്നിവരെയാണ് വെറുതെ വിട്ടത്. 
പീഡനവിവരം മറച്ചുവെച്ചു, നവജാത ശിശുവിനെ വയനാട്ടിലെ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ഗൂഢാലോചന നടത്തി തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. കുട്ടിയെ കാറില്‍ വയനാട്ടിലെ കേന്ദ്രത്തിലേക്ക് കടത്തിയത് തങ്കമ്മ നെല്ലിയാനിയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയില്‍ കുട്ടിയുടെ പിതാവ് ഫാദര്‍ റോബിനാണെന്ന് കണ്ടെത്തിയിരുന്നു.
കംപ്യൂട്ടർ പഠിക്കാനായി എത്തിയ പതിനാറുകാരിയെ ആണ് സ്വന്തം മുറിയിൽ വച്ച് ഫാദർ റോബിൻ വടക്കുംചേരി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലായിരുന്നു പെൺകുട്ടിയുടെ പ്രസവം. ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരം പൊലീസിനു കൈമാറിയതോടെ കേസ് റജിസ്റ്റർ ചെയ്തു. തൊട്ടുപിന്നാലെ ആശുപത്രി അധികൃതരുടെ സഹായത്തോടെ പെൺകുട്ടിയെയും കുഞ്ഞിനെയും വയനാട്-വൈത്തിരി ദത്തെടുക്കൽ കേന്ദ്രത്തിലാക്കി.
2017 ഫെബ്രുവരിയിൽ ഫാദർ റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിലെടുത്തു. പിന്നാലെ അറസ്റ്റും രേഖപ്പെടുത്തി. ആശുപത്രി അധികൃതർ അടക്കം ആകെ പത്ത് പേർ കേസിൽ അറസ്റ്റിലായി. എന്നാൽ ക്രിസ്തുരാജ് ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയും അഡ്മിനിസ്ട്രേറ്ററെയും വിടുതൽ ഹർജി അംഗീകരിച്ച് സുപ്രീംകോടതി കുറ്റവിമുക്തരാക്കി.
വിചാരണയ്ക്കിടെ പെൺകുട്ടിയും മാതാപിതാക്കളും കൂറുമാറി. പ്രായപൂർത്തി ആയെന്നും ഇത് തെളിയിക്കാൻ ശാസ്ത്രീയ പരിശോധന വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ ആവശ്യവുമായി ഫാ. റോബിനും കോടതിയെ സമീപിച്ചു. ഇരു കൂട്ടരുടെയും ആവശ്യം പോക്സോ കോടതി തള്ളുകയായിരുന്നു. രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates