

സലാല: പ്രളയദുരിതത്തിൽ പെട്ടവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്‌റ്റിൽ അശ്ലീല കമന്റിട്ട ജീവനക്കാരനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഒമാനിലെ ബോഷർ ലുലുവിൽ ജോലി ചെയ്യുന്ന കോഴിക്കോട് നരിക്കുനി സ്വദേശി രാഹുൽ സി.പി പുത്തലത്തിനെയാണ് പിരിച്ചുവിട്ടത്. കേരളത്തിൽ പ്രളയം ദുരിതം വിതച്ചപ്പോൾ അവഹേളനപരമായ കമന്റുകളിട്ട രാഹുലിന്റെ നടപടി അംഗീകരിക്കാനാകില്ല. ഇത്തരത്തിലുള്ള പ്രവർത്തികൾ ലുലു ഗ്രൂപ്പ് ഒരിക്കലും അംഗീകരിക്കില്ലെന്നും തങ്ങളുടെ സംസ്‌ക്കാരത്തിനും മൂല്യത്തിനും ചേർന്നതല്ലെന്നും കമ്പനി വ്യക്തമാക്കി. പ്രളയത്തിൽ അകപ്പെട്ടവരെ സഹായിക്കാനാണ് ലുലു ഗ്രൂപ്പും തങ്ങളുടെ സി.എം.ഡി. യൂസഫലിയും ശ്രമിക്കുന്നതെന്നും ലുലു ഗ്രൂപ്പ് പേഴ്‌സണൽ ആൻഡ് അഡ്‌മിൻ മാനേജർ പ്രജിത്ത് കുമാർ അറിയിച്ചു.
എന്നാൽ താൻ മദ്യലഹരിയിലായപ്പോൾ പറ്റിയ അബദ്ധമാണെന്നും എല്ലാവരും മാപ്പാക്കണമെന്നും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ രാഹുൽ പറഞ്ഞു.
ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് സാനിട്ടറി നാപ്‌കിനുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്‌റ്റിന് താഴെയാണ് രാഹുൽ അവഹേളിക്കുന്ന തരത്തിൽ കമന്റിട്ടത്. കമന്റ് സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധം വിളിച്ചുവരുത്തിയിരുന്നു. സാനിട്ടറി നാപ്‌കിനുകൾക്ക് പകരം ഗർഭനിരോധന ഉറകൾ അയയ്‌ക്കാമെന്നാണ് ഇയാൾ കമന്റ് ചെയ്‌തത്. ഇയാളെ ലുലു ഗ്രൂപ്പിൽ നിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തുകയും ചെയ്‌തു. ലുലു ഗ്രൂപ്പ് സി.എം.ഡി യൂസഫലിയുടെ ഫേസ്ബുക്ക് പേജിൽ ഇത്തരത്തിൽ നിരവധി സന്ദേശങ്ങളുമെത്തിയിരുന്നു. തുടർന്നാണ് നടപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates