കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവും പുറത്ത് ; ബിജെപി ഭാരവാഹി പ്രഖ്യാപനത്തില്‍ അതൃപ്തി പുകയുന്നു

കോര്‍ കമ്മിറ്റിയിലെ ഏക വനിതാ അംഗവും പുറത്ത് ; ബിജെപി ഭാരവാഹി പ്രഖ്യാപനത്തില്‍ അതൃപ്തി പുകയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: പാര്‍ട്ടി പദവികളില്‍ മൂന്നിലൊന്ന് വനിതകള്‍ക്കായി നീക്കിവച്ചെന്ന് അവകാശപ്പെട്ടുകൊണ്ട്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ഇല്ലാതായത് കോര്‍ കമ്മിറ്റിയിലെ ഏക വനിതാ പ്രാതിനിധ്യം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശോഭാ സുരേന്ദ്രന്‍ ആണ്, പ്രാദേശിക ഘടകത്തിലെ പരമോന്നത സമിതിയായ കോര്‍ കമ്മിറ്റിയില്‍ അംഗമായിരുന്ന ഏക വനിത. ശോഭയെ വൈസ് പ്രസിഡന്റ് ആക്കിയതോടെ കോര്‍ കമ്മിറ്റിയില്‍ വനിതകളേ ഇല്ലാതായി.

പ്രസിഡന്റും ആറു ജനറല്‍ സെക്രട്ടറിമാരും മുന്‍ അധ്യക്ഷന്മാരും അടങ്ങുന്നതാണ് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി. സംസ്ഥാനവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സംവിധാനമാണിത്. ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ശോഭാ സുരേന്ദ്രന്‍ കോര്‍ കമ്മിറ്റിയില്‍ അംഗമായിരുന്നു. പുനസ്സംഘടനയില്‍ ശോഭയെ വൈസ് പ്രസിഡന്റ് ആക്കിയതോടെ കോര്‍ കമ്മിറ്റിയില്‍ വനിതകള്‍ ഇല്ലാതായി. പുതിയ ജനറല്‍ സെക്രട്ടറിമാരില്‍ വനിതകളില്ല.

പത്തു വൈസ് പ്രസിഡന്റുമാരും ആറു ജനറല്‍ സെക്രട്ടറിമാരും ഉള്ള സമിതിയാണ് സുരേന്ദ്രന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഭാരവാഹി പ്രഖ്യാപനം വന്നതോടെ പാര്‍ട്ടിയിയിലെ അതൃപ്തിയും മറനീക്കി പുറത്തുവന്നിട്ടുണ്ട്. സുരേന്ദ്രനു കീഴില്‍ ഭാരവാഹിയായി തുടരാന്‍ ഇല്ലെന്ന് സീനിയര്‍ നേതാക്കളായ എഎന്‍ രാധാകൃഷ്ണന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വത്തെ അറിയിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭാരവാഹിത്വം ഏറ്റെടുക്കുന്നതു സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പ്രഖ്യാപനം വന്ന ശേഷം എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ച. ജനറല്‍ സെക്രട്ടറി ആവുമെന്നു പ്രതീക്ഷിച്ചിരുന്ന എംഎസ് കുമാര്‍ വക്താവ് ആക്കിയതിനെതിരെ അതൃപ്തിയുമായി രംഗത്തുവന്നിട്ടുണ്ട്. 

സംസ്ഥാന അധ്യക്ഷ പദവിയിലേക്കു പരിഗണിക്കപ്പെട്ടിരുന്ന തന്നെ മറ്റ് ഒന്‍പതു പേര്‍ക്കൊപ്പം വൈസ് പ്രസിഡന്റ് ആക്കിയതില്‍ ശോഭാ സുരേന്ദ്രനും അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ കേരളത്തില്‍നിന്നുള്ള ഏക വനിതയായ ശോഭ, ദേശീയ അംഗത്വ പ്രചാരണ കാംപയിന്റെ സഹ കണ്‍വീനറും ആയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com